കാസർഗോഡ്: ഇന്ധന ഉപഭോഗത്തിൽ പുതിയ മാറ്റത്തിന് തുടക്കം. കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാഷ്‌ട്രത്തിന് സമർപ്പിക്കും. സ്‌ഥലമേറ്റെടുപ്പിൽ മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ സർക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് പ്രകൃതിവാതക വിതരണം സാധ്യമാകും.
കുടിവെള്ളം പൈപ്പ് ലൈൻ വഴി വീട്ടിലെത്തുന്നത് പോലെ 24 മണിക്കൂറും പ്രകൃതിവാതകവും പൈപ്പ്‌ലൈൻ വഴി വീടുകളിലേക്ക് എത്തും. സംസ്‌ഥാനത്തിന്റെ വ്യവസായിക വളർച്ചക്കും സാമ്പത്തിക വളർച്ചക്കും ഏറെ ഗുണകരമാകുന്ന പദ്ധതിയാണ് ഗെയിൽ. പൈപ്പ് ലൈൻ നിർമാണത്തിന്റെ ആദ്യഘട്ടം 2010ലാണ് തുടങ്ങിയത്. 2013ൽ പദ്ധതി കമ്മീഷൻ ചെയ്‌തെങ്കിലും പിന്നീടുള്ള ജോലികൾ സ്‌ഥലമേറ്റെടുപ്പ് മൂലമുണ്ടായ തടസങ്ങൾ കാരണം മുടങ്ങി. തുടർന്ന് ഇടതുസർക്കാർ അധികാരത്തിൽ എത്തിയതോടെ സ്‌ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കി.
ഏഴ് വർഷത്തിന് ശേഷമാണ് പദ്ധതി യാഥാർഥ്യമാകുന്നത്. കൊച്ചി മുതൽ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികൾ പിന്നിട്ടാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. 450 കിലോമീറ്റർ നീളത്തിലാണ് ഇവ സ്‌ഥാപിച്ചിരിക്കുന്നത്. പൈപ്പ് ലൈനിലൂടെ കടന്നുപോകുന്ന പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായശാലകൾക്ക് ഉപയോഗിക്കാം.
കൂടാതെ, പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്‌ഡ് നാച്വറൽ ഗ്യാസ് പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിനത് ചരിത്ര നേട്ടമാകും. സിറ്റി ഗ്യാസ് പദ്ധതി കൊച്ചിയിൽ ഉടൻ പൂർത്തിയാകും. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി കുതിച്ചുയരുമ്പോൾ സിഎൻജി (Compressed natural gas) ഇന്ധനം ലഭ്യമാകുന്നതും ഏറെ ആശ്വാസമാണ്.
ഗെയിൽ പദ്ധതി വഴി സംസ്‌ഥാനത്തിന് 700 കോടി രൂപ വരെ നികുതി വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പദ്ധതി ഉൽഘാടനം ചെയ്യുക. കേരള ഗവർണറും മുഖ്യമന്ത്രിയും കർണാടക ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Also Read: സംസ്‌ഥാനത്ത് ഇന്ന് തീയേറ്റര്‍ തുറക്കില്ല; തീയേറ്റര്‍ ഉടമകൾ യോഗം ചേരും