മലപ്പുറം: ജില്ലയിലെ അരീക്കോട് പ്രദേശത്തെ വീട്ടിലെ അടുക്കളയിൽനിന്നു തീ പടർന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം. (Cooking Gas Blast Kerala) കുനിയിൽ അൻവാർ നഗർ അക്കരപറമ്പിൽ ഹൈദർസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചയ്‌ക്കാണ് അപകടം.
അയൽവീട്ടിലെ നിയാസ് എന്നയാൾ പുലർച്ചയോടെ ബാത്റൂമിൽ പോകാനായി എഴുന്നേറ്റപ്പോഴാണ് അടുത്ത വീട്ടിൽ അടുക്കളയിൽ തീപിടുത്തം ഉണ്ടായത് കാണുന്നത്. ഇദ്ദേഹം സുഹൃത്തും അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥനുമായ ഗഫൂറിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടനെ മുക്കം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും 300 മീറ്റർ ദൂരമുള്ള വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്‌തു.
വീടിനടുത്തെത്തി ജനലിലൂടെ നോക്കുമ്പോൾ കാണുന്നത് വാഷിംഗ് മെഷീൻ കത്തിയുരുകിയൊലിച്ച് വീട്ടിനകത്ത് സൂക്ഷിച്ച എൽപിജി സിലിണ്ടറിന് ചുറ്റും തീ ആളിപ്പടരുന്നതാണ്. നിമിഷങ്ങൾക്കകം ആറംഗ കുടുംബത്തെ വിളിച്ചുണർത്തി പെട്ടെന്ന് സുരക്ഷിത സ്‌ഥലത്തേക്ക് മാറ്റി.
ശേഷം, ഗ്യാസ് സിലിണ്ടർ തണുപ്പിക്കാൻ ആവശ്യമായ പൈപ്പ് പരിസരത്ത് തപ്പുമ്പോഴാണ് ഭയാനകമായ പൊട്ടിത്തെറി നടക്കുന്നത്. ഗഫൂറും സുഹൃത്ത് നിയാസും മതിലിനടുത്തേക്ക് തെറിച്ചുവീണു. ജനൽ ചില്ലുകളും തകർന്നു. വിവരമറിഞ്ഞു അവിടെയെത്തിയ മുക്കം ഫയർ സർവീസിലെ അധികൃതരും നാട്ടുകാരും ചേർന്ന് നിമിഷ നേരം കൊണ്ട് തീ പൂർണമായും കെടുത്തി.
അയൽവാസിയായ നിയാസിന്റെയും സേന ഉദ്യോഗസ്‌ഥനായ ഗഫൂറിന്റെയും ഇടപെടലാണ് മരണങ്ങളും ദുരന്തവും ഒഴിവാക്കിയത്. ഷോർട് സർക്യൂട്ട് കാരണം വാഷിങ് മെഷീനു തീ പിടിച്ചതാണെന്നു സംശയിക്കുന്നു. ഇതിനു സമീപത്തായിരുന്നു ഗ്യാസ് സിലിണ്ടർ. വീടിന്റെ അടുക്കളയും സാധനങ്ങളും പൂർണമായി തകർന്നു.
സീനിയർ ഫയർ ഓഫിസർ കെ നാസർ, സേനാംഗങ്ങളായ കെ അമീറുദ്ദീൻ, ജിആർ അജേഷ്, വി സലീം, കെഎ ഷിംജു, കെ രജീഷ്, കെപി അജീഷ്, എം സുജിത്ത്, കെ ഷനീബ്, സിഎഫ് ജോഷി, വിജയകുമാർ, മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘമാണു രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്.
MUST READ | ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍