തിരുവനന്തപുരം: സംസ്‌ഥാനത്തെ എയ്‌ഡഡ് കോളേജുകളിൽ 721 അധ്യാപക തസ്‌തികകൾക്ക് സർക്കാർ അംഗീകാരം നൽകി. അധ്യാപകർക്ക് 16 മണിക്കൂർ അധ്യയനം ഉറപ്പാക്കിയതിന്റെയും പിജി വെയിറ്റേജ് ഒഴിവാക്കിയതിന്റെയും അടിസ്‌ഥാനത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. ദീർഘകാലമായി നിലനിന്നിരുന്ന തർക്കത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
16 മണിക്കൂർ അടിസ്‌ഥാനമാക്കി കണക്കാക്കിയ ശേഷം അവസാനം വരുന്ന 9 മണിക്കൂറിനും മുൻപ് തസ്‌തിക അനുവദിച്ചിരുന്നു. പിജി കോഴ്‌സുകൾക്ക് ഒരു മണിക്കൂർ ഒന്നര മണിക്കൂറായും കണക്കാക്കിയിരുന്നു. എന്നാൽ ഈ രണ്ട് വ്യവസ്‌ഥകളും ഒഴിവാക്കാതെ പുതിയ തസ്‌തിക അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അധ്യാപക സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പലതവണ ചർച്ചകൾ നടന്നുവെങ്കിലും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് വഴങ്ങിയില്ല.
2013-14 അധ്യയന വർഷത്തിൽ കോളേജുകളിൽ അനുവദിച്ച കോഴ്‌സുകൾക്കാണ് സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയത്. ഇതോടൊപ്പം സർക്കാർ കോളേജുകളിൽ അനുവദിച്ച കോഴ്‌സുകൾക്ക് സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. ഇത് കൂടാതെ 197 കോഴ്‌സുകൾ വിവിധ സർക്കാർ, എയ്‌ഡഡ് കോളേജുകളിലായി അടുത്തിടെ അനുവദിച്ചിട്ടുണ്ട്. ഇവക്ക് 5 വർഷം കഴിഞ്ഞാണ് തസ്‌തിക അനുവദിക്കുകയെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്ന പുതിയ തസ്‌തികകൾക്ക് 35 കോടിയോളം രൂപയാണ് ശമ്പളമായി നൽകേണ്ടിവരിക. ആദ്യം 1000ത്തോളം തസ്‌തികകൾ ആയിരുന്നു അംഗീകാരത്തിനായി കണക്കായിരുന്നത്. എന്നാൽ പിന്നീട് മാനദണ്ഡം പുതുക്കിയതോടെ 721 തസ്‌തികകളായി പരിമിതപ്പെടുകയായിരുന്നു.