വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേ ആരംഭിച്ചു. പള്ളിയിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ വകുപ്പിന് ഇന്നലെ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് പള്ളി പരിസരത്ത് ഇന്ന് രാവിലെ തന്നെ സർവേ ആരംഭിച്ചത്. രാവിലെ ഏഴിന് തന്നെ സംഘം പരിശോധന തുടങ്ങിയിരുന്നു.
അതേസമയം, പള്ളിക്കമ്മിറ്റി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ഉത്തരവിന്റെ പകർപ്പ് ചീഫ് ജസ്‌റ്റിസിന്റെ ഇ-മെയിൽ വഴി നൽകിയ ഹർജിക്കാർ, സർവേ തടയണമെന്നും വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നും ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ചിനോട് അഭ്യർഥിച്ചു. അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. അതിനിടെ, എഎസ്ഐ സംഘം പരിശോധനക്ക് എത്തിയപ്പോൾ ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ചെത്തിയവർ മാത്രമാണ് സ്‌ഥലത്ത് ഉണ്ടായിരുന്നത്. പള്ളിക്കമ്മിറ്റി സർവേ ബഹിഷ്‌ക്കരിക്കുകയാണ്.
വാരണാസിയിൽ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സർവേ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്‌ത് പള്ളി കമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സർവേ പള്ളിയെ തകർക്കുമെന്ന് പള്ളിക്കമ്മിറ്റിയും, പള്ളിക്ക് കേടുപാട് പറ്റാതെയാകും സർവേയെന്ന് പുരാവസ്‌തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.
Most Read| രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം