ലഖ്‌നൗ: യുപിയിലെ വികസനവുമായി ബന്ധപ്പെട്ട് വീണ്ടും അഖിലേഷ് യാദവിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നേരത്തെ ഗാസിയാബാദിൽ ഹജ്ജ് ഹൗസായിരുന്നു നിർമിച്ചത്. എന്നാൽ, നമ്മുടെ സർക്കാർ കൈലാസ് മാനസരോവർ യാത്രക്കാർക്കായി കെട്ടിടം നിർമിച്ചുവെന്ന് യോഗി പറഞ്ഞു. ഇന്ന് ഗാസിയാബാദിൽ നടന്ന പരിപാടിയിലാണ് യോഗി അഖിലേഷിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്. അഖിലേഷ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു യോഗിയുടെ വിമർശനം.
ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് ബിജെപി സർക്കാർ നിർമിച്ച മാനസരോവർ ഭവൻ. കൻവാർ തീർഥാടകർക്ക് വേണ്ടിയായിരുന്നു കെട്ടിട നിർമാണം. 2016ൽ അഖിലേഷ് യാദവിന്റെ ഭരണകാലത്താണ് ഹജ്ജ് ഹൗസ് നിർമാണം. നേരത്തെ അയോധ്യയിൽ നടന്ന പരിപാടിയിലും യോഗി ആദിത്യനാഥ് സമാനമായ പരാമർശം നടത്തിയിരുന്നു. മുൻ സർക്കാർ ഖബറിസ്‌ഥാനായി ഫണ്ട് ചെലവഴിച്ചപ്പോൾ തന്റെ സർക്കാർ ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണം നടത്തി എന്നായിരുന്നു യോഗിയുടെ പരാമർശം.
Read also: അസമിൽ 18 ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്