കൊച്ചി: ബലാൽസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ജാമ്യാപേക്ഷയിൽ വിജയ് ബാബു പറയുന്നു. ഉച്ചക്ക് ശേഷമാവും വിജയ് ബാബുവിന്റെ ഹരജി കോടതി പരിഗണിക്കുക. അറസ്‌റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടേക്കും.
ബലാൽസംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് പോലീസ്. അറസ്‌റ്റ് വേഗത്തിലാക്കാനാണ് നീക്കം. വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്. അറസ്‌റ്റ് അനിവാര്യമാണെന്നും യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, കേസിലെ പ്രതിയായ വിജയ് ബാബുവിനെ സിനിമാ സംഘടനകളില്‍ നിന്ന് വിലക്കണമെന്ന് ഡബ്ള്യുസിസി ആവശ്യപ്പെട്ടു. പീഡന പരാതി വന്നതിനുശേഷം സമൂഹമാദ്ധ്യമത്തിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയ ശേഷമാണ് വിജയ് ബാബു ഒളിവില്‍ പോയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് നിരവധിതവണ ബലാൽസംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരേ കേസെടുത്തത്.
Most Read: ദ്വിദിന സന്ദർശനം; മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും