ന്യൂഡെല്‍ഹി: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ ചരിത്രപരമായ വിപ്‌ളവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹര്‍പ്രീത് സിംഗ് ഇന്ത്യയില്‍ ഏതെങ്കിലുമൊരു വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയറിന്റെ സിഇഒ ആയി നിയമിത ആയതോടെ ആണ് അവര്‍ ഈ നേട്ടത്തിലേക്ക് എത്തിയത്.
നിലവില്‍ അലയന്‍സ് എയറിന്റെ സുരക്ഷാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി സേവനം അനുഷ്‌ഠിക്കുക ആയിരുന്നു ഇവര്‍. എയര്‍ ഇന്ത്യയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ നിവേദിത ഭാസിനാണ് ഇവര്‍ക്ക് പകരം സുരക്ഷാ വിഭാഗത്തില്‍ ചുമതല നൽകിയിരിക്കുന്നത്.
എയര്‍ ഇന്ത്യ എംഡി രാജീവ് ബന്‍സാലാണ് ഹര്‍പ്രീതിനെ അലയന്‍സ് എയര്‍ സിഇഒ ആയി നിയമിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം നടന്നു കഴിഞ്ഞാലും അലയന്‍സ് എയര്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.
നിലവില്‍ എയര്‍ ഇന്ത്യക്ക് വേണ്ടി സര്‍വീസ് നടത്തുന്ന ബോയിങ് 747s അടക്കമുള്ള വിമാനങ്ങള്‍ സ്വകാര്യവല്‍ക്കരണം നടന്നു കഴിഞ്ഞാല്‍ അലയന്‍സ് എയറിലേക്ക് കൈമാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.
1988-ല്‍ എയര്‍ ഇന്ത്യ ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുത്ത വനിതാ പൈലറ്റുമാരില്‍ ഒരാളായിരുന്നു ഹര്‍പ്രീത് സിംഗ്. എന്നാല്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഹര്‍പ്രീതിന് പൈലറ്റായി സേവനം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് വ്യോമയാന മേഖലയില്‍ മുപ്പത് വര്‍ഷത്തില്‍ അധികം പരിചയ സമ്പത്തുണ്ട്. ഇന്ത്യന്‍ വനിതാ പൈലറ്റ് അസോസിയേഷനെ ഏറെക്കാലം നയിച്ചതും സിംഗ് ആയിരുന്നു.
നിലവില്‍ രാജ്യത്ത് വ്യോമയാന മേഖലയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുന്നത് പൊതുമേഖലാ സ്‌ഥാപനമായ എയര്‍ ഇന്ത്യയാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരമാണ് ഹര്‍പ്രീതിന്റെ നിയമനം. ലോകത്തില്‍ ആകെ വനിതാ പൈലറ്റുമാര്‍ 2-3 ശതമാനം മാത്രമാണ് എന്നിരിക്കെ ഇന്ത്യയില്‍ ഇത് പത്ത് ശതമാനത്തില്‍ കൂടുതലാണ്.
Read Also: പാക് പാർലമെന്റിൽ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാർത്ത വ്യാജം