പാലക്കാട്: ഉത്തർപ്രദേശിലെ ഹത്രസും കേരളത്തിലെ വാളയാറും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി തേടി മാതാവ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഹത്രസിലും വാളായാറും നടന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിത്. സർക്കാർ ഇതുപോലെ ക്രൂരത കാണിക്കരുത്. വാളയാർ സംഭവം എത്ര തവണയാണ് യു.ഡി.എഫ് നിയമസഭയിൽ ഉന്നയിച്ചത്. ഇവർക്ക് നീതി നൽകണമെന്ന് എത്ര തവണയാണ് ആവശ്യപ്പെട്ടത്. കണ്ണുതുറക്കാത്ത ഒരു സർക്കാരാണ് കേരളത്തിലേത്. പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞദിവസം സമരപ്പന്തലിന് അടുത്ത് വരെവന്ന പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഇവിടേക്ക് വരാൻ പോലും തയ്യാറായില്ല. എന്തിനുവേണ്ടിയുളള സമരമാണ് ഇതെന്നാണ് ജില്ലയുടെ ചുമതലയുളള മന്ത്രി ചോദിക്കുന്നത്. അദ്ദേഹത്തിന് അതുപോലും ഓർമയില്ലെന്നും ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ കേസിൽ ഉത്തരവാദികളായവർ സർവീസിലുണ്ടാകില്ലെന്നും ചെന്നിത്തല ഉറപ്പ് നൽകി.
Kerala News: ‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ
കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് കുട്ടികളുടെ മാതാവ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. നിരവധി സന്നദ്ധ സംഘടനകൾ വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്.