കണ്ണൂർ: കൈതോലപ്പായക്ക് പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ അയച്ചതായാണ് ജി ശക്‌തീധരൻ വെളിപ്പെടുത്തിയിരിക്കുന്നത്. കെ സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ച പ്രസ്‌ഥാനത്തിലായിരുന്നു താനെന്നാണ് ശക്‌തിധരന്റെ പരാമർശം.
അന്ന് അക്രമികൾ സുധാകരന് തൊട്ടരികിൽ വരെ എത്തിയിരുന്നതായി ജി ശക്‌തീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്മ്യൂണിസ്‌റ്റുകാരുടെ ബോധതലത്തിൽ സൃഷ്‌ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്‌ടിക്കുന്നതിന്റെ വിജയമെന്നും ശക്‌തീധരൻ കുറിച്ചു.
എനിക്ക് ആരാണ് കെ സുധാകരൻ? വാടക കൊലയാളികളെ വിട്ട പ്രസ്‌ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാൻ അയച്ചവരിൽ ഒരു അഞ്ചാം പത്തി! അതല്ലേ സത്യം?- ശക്‌തീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.
കേരള ചരിത്രത്തിൽ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാൻ അപ്പോൾ പിന്തുണയ്‌ക്കുന്നതെന്ന യാഥാർഥ്യം എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ചു തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അതാണ് കമ്മ്യൂണിസ്‌റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്‌മരിക സ്വാധീനം- ശക്‌തീധരൻ കുറിച്ചു.
Most Read: ഡോ. വന്ദന ദാസ് കൊലപാതകം; ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു മാതാപിതാക്കൾ