മുംബൈ: വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന് എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകാൻ കഴിയുമെന്ന് ജനങ്ങൾ ചോദിച്ചേക്കാമെന്ന് ശിവസേന. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവരുന്ന സ്‌ഥിരം പേരുകളായ മഹാത്‌മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്‌ണ ഗാന്ധിക്കും നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്‌ദുള്ളക്കും ശക്‌തമായ മൽസരം കാഴ്‌ചവെക്കാനുള്ള വ്യക്‌തിത്വമോ ശക്‌തിയോ ഇല്ലെന്ന് പാർട്ടി മുഖപത്രമായ ‘സാംന’യുടെ എഡിറ്റോറിയലിൽ പറഞ്ഞു.
“പവാറല്ലെങ്കിൽ പിന്നെ ആരാണ്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ജോലി ആറ് മാസം മുമ്പ് നടത്തിയിരുന്നെങ്കിൽ, അത് ഈ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ ഗൗരവം പ്രകടമാക്കുമായിരുന്നു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെങ്കിൽ 2024ൽ കഴിവുള്ള ഒരു പ്രധാനമന്ത്രിയെ എങ്ങനെ നൽകാനാകും,”- ശിവസേന കുറ്റപ്പെടുത്തി.
2024ൽ പ്രതിപക്ഷ പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലായിരിക്കും എന്ന് പറഞ്ഞവർ പക്ഷെ, രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഒഴിവാക്കുകയാണ്. 2024ലെ പൊതു തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പെന്ന് മമത ബാനർജി പറഞ്ഞു. പ്രതിപക്ഷങ്ങൾ ഇതിനെ (രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്) ഗൗരവമായി കാണണം. രാഷ്‌ട്രപതി വെറുമൊരു റബ്ബർ സ്‌റ്റാമ്പ് അല്ലെന്നും ഭരണഘടനയുടെ സംരക്ഷകനും ജുഡീഷ്യറിയുടെ സംരക്ഷകനുമാണെന്നും ശിവസേന പറഞ്ഞു.
“പാർലമെന്റും മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ഭരണസംവിധാനവും അധികാരത്തിലിരിക്കുന്നവരുടെ മുന്നിൽ മുട്ടുമടക്കുകയാണ്. രാജ്യത്ത് വർഗീയ വേർതിരിവുകൾ വർധിച്ചുവരികയാണ്. അത്തരമൊരു സാഹചര്യത്തിൽ രാഷ്‌ട്രപതിക്ക് മിണ്ടാതിരിക്കാൻ കഴിയുമോ? എന്നാൽ രാഷ്‌ട്രപതി ഇക്കാര്യത്തിൽ നിലപാട് വ്യക്‌തമാക്കുന്നില്ല. ഇത് രാജ്യത്തിന്റെ അഖണ്ഡതക്ക് ദോഷം ചെയ്യും,”- രാംനാഥ് കോവിന്ദിന്റെ പേര് എടുത്തുപറയാതെ ശിവസേന മുഖപത്രത്തിൽ പറഞ്ഞു.
Most Read: ജനങ്ങളെ വിഡ്ഢികളാക്കരുത്; അഗ്‌നിപഥ് പദ്ധതിക്കെതിരെ കപില്‍ സിബല്‍