വയനാട്: ബാണാസുര മലനിരകളോട് ചേർന്നുള്ള പരിസ്‌ഥിതി ദുർബല പ്രദേശത്ത് അനധികൃത കുന്നിടിക്കൽ വ്യാപകം. വാളാരംകുന്ന് ആദിവാസി കോളനിയുടെ മുകൾവശത്തെ കുത്തനെയുള്ള മലനിരകളിലാണ് അനധികൃതമായി കുന്നിടിക്കുന്നത്. കൊയ്‌റ്റ് പാറക്കുന്നിലെ വിവാദ ക്വാറിയിലേക്കുള്ള റോഡ് നിർമാണത്തിനാണ് കുന്നിടിക്കുന്നതെന്നാണ് വ്യപകമായി ആക്ഷേപം ഉയരുന്നത്. മലനിരകളിലെ കുന്നിടിച്ച് റോഡ് പണിയും തകൃതിയായി നടക്കുന്നുണ്ട്.
വാളാരംകുന്ന് ആദിവാസി കോളനിയിലെ കുത്തനെയുള്ള മലനിരകളിൽ മുൻവർഷങ്ങളിൽ വലിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കൂടാതെ വർഷങ്ങൾക്ക് മുൻപ് ഇവിടെ ഒരു ക്വാറി പ്രവർത്തിക്കുകയും ഇതിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരു ട്രാക്‌ടർ തൊഴിലാളി മരണപ്പെടുകയും ചെയ്‌തിരുന്നു. ഇതേ ഭൂമിയിലാണ് ഇപ്പോൾ വ്യാപകമായി കുന്നിടിച്ച് നിരത്തുന്നത്. രാഷ്‌ട്രീയ പിൻബലമുള്ള ക്വാറി ഉടമ തികച്ചും അനധികൃതമായാണ് മണ്ണെടുപ്പ് നടത്തുന്നതെന്നാണ് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
പരിസ്‌ഥിതി ദുർബല പ്രദേശമായ ഈ സ്‌ഥലത്ത് മണ്ണ് നീക്കുന്നതിനും മരം മുറിക്കുന്നതിനും പ്രത്യേക അനുവാദം വേണം. എന്നാൽ, ഒരു അനുമതിയും വാങ്ങാതെയാണ് ഭൂമിയിൽ റോഡ് നിർമാണം നടക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കുന്ന് ഇടിക്കുന്നത്. വൻ മരങ്ങളും വേരോടെ പിഴുതെടുക്കുന്നുണ്ട്. ഇത് ചെറു കഷ്‌ണങ്ങളാക്കി അപ്പപ്പോൾ തന്നെ വാഹനങ്ങളിൽ കടത്തുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ കൊയ്‌റ്റ് പാറക്കുന്നിൽ വാളാരംകുന്ന് ആദിവാസി കോളനിയോട് ചേർന്നുള്ള ക്വാറിക്കെതിരെ വർഷങ്ങളായി പ്രദേശവാസികൾ സമരത്തിലാണ്.
Read Also: വിവാഹ ചടങ്ങിൽ 100 പേർക്ക് വരെ പങ്കെടുക്കാം; നിയന്ത്രണങ്ങളിൽ ഇളവുമായി യുപി