കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട അക്രമിയുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് രേഖാ ചിത്രം പുറത്തുവിട്ടത്. പ്രതി ഇതര സംസ്‌ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. കണ്ണൂരിലെത്തി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കോഴിക്കോട് ടൗൺ, മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണർമാരും റൂറൽ എഎസ്‌പി, ഡിവൈഎസ്‌പി എന്നിവരും എലത്തൂർ സ്‌റ്റേഷനിൽ എത്തി സ്‌ഥിതിഗതികൾ വിലയിരുത്തുകയാണ്. അതിനിടെ, ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ ഉണ്ടായ ആക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ആക്രമിയെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ ഡിജിപിയുടെ മേൽനോട്ടത്തിൽ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്‌ഥാന സർക്കാർ ശക്‌തമായ നടപടികൾ എടുക്കും. യാത്രാ സുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തിര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, ആക്രമണത്തിൽ വിശദാംശങ്ങൾ തേടാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആസൂത്രണം ആണെന്നതിന് തെളിവുകൾ ലഭിച്ചാൽ സംഭവത്തിൽ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ സ്‌ക്വാഡും സ്‌ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി അറിയിച്ചു.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും