ടോക്കിയോ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ച ഒളിംപിക്‌സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈയിൽ ആയിരുന്നു ഒളിംപിക്‌സ് നടക്കേണ്ടിയിരുന്നത്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും ജാപ്പനീസ് സർക്കാരും ചേർന്നാണ് ഒരു വർഷത്തേക്ക് നീട്ടി വെച്ചത്.
‘അടുത്ത വർഷത്തെ വേനൽ കാലത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ജപ്പാൻ തയാറാണ്. സുരക്ഷിതമായി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും’ ഐക്യരാഷ്ട്ര സഭക്ക് നൽകിയ ആദ്യ പ്രസംഗത്തിൽ ജപ്പാന്റെ പുതിയ നേതാവായ സുഗ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായത് കാരണം ഷിൻസോ ആബെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഈ മാസം സുഗ അധികാരത്തിലേറിയത്.
കോവിഡ് സാഹചര്യത്തിൽ കാര്യക്ഷമമായി മത്സരങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ടോക്കിയോ ഒളിംപിക്‌സ് സംഘാടകർ അടുത്ത വർഷത്തെ സമ്മർ ഗെയിംസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും പരിശീലന വേദികൾക്കുള്ള പ്രാരംഭ കാലയളവ് കുറക്കാനും നിർദേശിച്ചു. 11,000 കായിക താരങ്ങളാണ് 2020 ൽ നടക്കാനിരുന്ന ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. മനുഷ്യൻ കോവിഡിനെയല്ല ഏത് മഹാമാരിയേയും അതിജീവിക്കുമെന്ന സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒളിംപിക്‌സ് നടത്താൻ തീരുമാനിച്ചതെന്ന് സുഗ വ്യക്തമാക്കി.