കോഴിക്കോട്: പാർടിയിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ആർക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം ഇനി ഉണ്ടാകില്ല. സ്‌ഥാനമാനങ്ങൾ മെറിറ്റ് അടിസ്‌ഥാനത്തിൽ മാത്രമാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഉമ്മൻചാണ്ടി നൽകിയ പേരുകൾ അടങ്ങിയ ഡയറി കെ സുധാകരൻ ഉയർത്തിക്കാട്ടിയ നടപടിയെയും കെ മുരളീധരൻ അനുകൂലിച്ചു. അത് അദ്ദേഹത്തിന്റെ ശൈലി ആണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പ്രായമായവരെ മൂലക്ക് ഇരുത്തില്ലെന്നും അവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പരസ്യ പ്രതികരണത്തിന്റെ പേരിൽ പാർടി സസ്‌പെൻഡ് ചെയ്‌ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത് കോൺഗ്രസ് വിടാനുള്ള ഒരുക്കത്തിലാണ്. പാർടി വിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്ന് പ്രശാന്ത് പറഞ്ഞു. കോൺഗ്രസിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്ത് നൽകി. കെസി വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ സംശയാസ്‌പദമാണെന്ന് കത്തിൽ പറയുന്നു. കേരളത്തിലെ പാർടിക്കുള്ളിലെ പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ വേണുഗോപാലാണെന്നും, കെസി വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും കത്തിൽ പരാമർശമുണ്ട്.
പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ ആവശ്യപ്പെട്ടു. നെടുമങ്ങാട് തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചുവെന്നും റിയൽ എസ്‌റ്റേറ്റ്, ക്വാറി മാഫിയകളെ കൂട്ടുപിടിച്ചായിരുന്നു പാലോട് രവിയുടെ പ്രവർത്തനമെന്നും കത്തിൽ പറയുന്നു. പാലോട് രവിക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെ പാർടി സസ്‌പെൻഡ് ചെയ്‌തത്.
Most Read: കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികളെ ചെന്നൈയിൽ എത്തിച്ചു