തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. കെ-റെയിൽ സംസ്‌ഥാനത്തിന് ആവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരുമെന്നതിൽ വ്യക്‌തതയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച് മാത്രമേ സർക്കാർ മുന്നോട്ട് പോകൂവെന്നും പ്രകാശ് ബാബു പറഞ്ഞു.
അതേസമയം ജനങ്ങളുമായി ചർച്ചചെയ്യാതെ കെ-റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത് വിമർശിച്ചു. പരിഷത്തിന്റെ ആശങ്കകൾ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നൽകുമ്പോഴാണ് തുടർ വിമർശനങ്ങൾ ഉണ്ടാവുന്നതെന്ന് ശ്രദ്ധേയമാണ്. പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്നും ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്‌ച കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞിരുന്നു.
എന്നാൽ വിമർശനങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പരിഷത്ത്. ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിച്ച് കെ റെയിൽ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്‌തമാക്കുമ്പോഴാണ് ഇന്ധനം പകർന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്തും എത്തുന്നത്. കെ-റെയിൽ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റെ വിമർശനം. പിന്നിൽ 10,000 കോടിയിലേറെ രൂപയുടെ റിയൽ എസ്‌റ്റേറ്റ് താൽപര്യങ്ങളുമുണ്ടെന്ന് വാർത്താക്കുറിപ്പിൽ സംഘടന ആരോപിച്ചിരുന്നു.
Read Also: കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ കേരളത്തിലെ അതിഥി തൊഴിലാളികളെ വേട്ടയാടരുത്; സ്‌പീക്കർ