വയനാട്: കനത്ത മഴയിൽ കബനി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മാനന്തവാടി കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കുറുവാ ദ്വീപിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ ഷജ്‌ന കരീം അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ ക്വാറി, ഖനന പ്രവർത്തനങ്ങൾ, മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ മലപ്പുറത്തും ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപ്പടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കളക്‌ടർ ഉത്തരവിട്ടു.
അതേസമയം, സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ റെഡ് അലർട്ടാണ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ്.
Most Read: വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി