വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്. നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ് അവർ. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകയുടെ പേര് നിർദേശിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നാണ് ജോ ബേഡൻ ഇതിനോട് പ്രതികരിച്ചത്.
അമേരിക്കയിലെ ഭരണത്തിന്റെ തലപ്പത്ത് മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഏഷ്യൻ -അമേരിക്കൻ വംശജ കൂടിയാണവർ. കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ തടയാനും ഗാർഹിക പീഡനത്തിൽ നിന്നും അതിജീവിച്ചവരെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ട് വരാനും നടത്തിയ പ്രവർത്തനങ്ങളാണ് കമലയെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിച്ചത്. ലൈംഗിക തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലും അവർ മുൻനിരയിലുണ്ടായിരുന്നു. നിലവിൽ യു എസ് സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന വെള്ളക്കാരിയല്ലാത്ത ഒരേയൊരു വനിത കൂടിയാണ് കമല, ഒപ്പം ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വെള്ളക്കാരിയല്ലാത്ത വനിതാ സെനറ്റംഗവും.
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലൻ തമിഴ്നാട്ടിൽ നിന്നും അറുപതുകളിൽ യു എസിലേക്ക് കുടിയേറിയതാണ്. പിതാവ് ഡോണാൾഡ് ഹാരിസ് ജമൈക്കൻ വംശജനും.
അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെയുള്ള അസന്തുഷ്ഠിയും വർണവിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളും ശക്തമായ അവസരത്തിൽ കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്.