കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കെ കോഴിക്കോട് വരയ്‌ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. വരയ്‌ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ പൊതു ഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് ബലി കർമങ്ങൾക്കായി ആളുകൾ കൂട്ടമായി എത്തിയത്.
ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി ബലിതർപ്പണം ഉണ്ടായിരുന്നില്ല. എന്നാൽ ബലിതർപ്പണത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്ഷേത്രദർശനത്തിന് നിരവധി പേരാണ് എത്തിച്ചേർന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേരെ മാത്രമാണ് ഒരു സമയം ദർശനത്തിന് അനുവദിച്ചത്.
വിശ്വാസികള്‍ വീടുകളിൽ തന്നെ ബലി അർപ്പിക്കണമെന്നായിരുന്നു അധികൃതർ നിർദ്ദേശിച്ചിരുന്നത്. ഇത് പലിച്ച് നിരവധി ഇടങ്ങളില്‍ ഓൺലൈനായാണ് ബലിതർപ്പണം നടന്നത്.
അതേസമയം തെക്കൻ കേരളത്തിൽ ഏറ്റവുമധികം പേരെത്തുന്ന തിരുവല്ലം, മധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതർപ്പണമുണ്ടായില്ല. എന്നാൽ ഒറ്റപ്പെട്ട സ്വകാര്യ ക്ഷേത്രങ്ങളിലും കൂട്ടായ്‌മകൾക്ക് കീഴിലും ഒന്നിച്ചുള്ള ബലിയിടൽ നടന്നതായാണ് വിവരം.
Malabar News: വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതി; പട്ടികയിൽ ഇടംപിടിച്ച് ബേക്കൽകോട്ടയും