ശ്രീനഗര്‍: പരസ്പരം ചേരാത്ത ആദര്‍ശങ്ങളുമായി തമ്മില്‍ തല്ലിയിരുന്ന ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു. ജമ്മുകശ്മീരിന് മോദി ഭരണകൂടം നഷ്ടമാക്കിയ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നാണ് ഇവര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. 2019 ഓഗസ്റ്റ് നാലിന് നടത്തിയ ഗുപ്കര്‍ പ്രഖ്യാപനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ ‘ഗുപ്കര്‍ പ്രഖ്യാപനം-2’ എന്നാണ് സംയുക്ത പ്രസ്താവനയെ ഇവര്‍ വിശേഷിപ്പിക്കുന്നത്. ജമ്മുവിലെ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, ജമ്മുകശ്മീര്‍ അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവന നടത്തിയത്. 2019 ഓഗസ്റ്റ് 5-ന് മുമ്പുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്. അതിനുള്ള പോരാട്ടം ഒന്നിച്ച് നിന്ന് കൊണ്ട് ഈ നിമിഷം മുതല്‍ ആരംഭിച്ചതായും ഇവര്‍ വ്യക്തമാക്കി.
സംയുക്ത പ്രസ്താവന വെറുമൊരു പകല്‍ കിനാവ് മാത്രമാണെന്നും കാശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരിക അസാധ്യമായ കാര്യമാണെന്നും ബിജെപി പ്രതികരിച്ചു. 2019 ഓഗസ്റ്റ് 5-നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്. 31 ഒക്ടോബര്‍ 2019 മുതല്‍ ജമ്മുകശ്മീര്‍ പ്രത്യേക പദവികളില്ലാത്ത രണ്ട് കേന്ദ്ര ഭരണ പ്രവിശ്യകളായി. ജമ്മുകാശ്മീരും ലഡാക്കുമാണ് ആ കേന്ദ്ര ഭരണ പ്രദേശങ്ങള്‍. ഇപ്പോള്‍ ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് കേന്ദ്രമെന്ന പൊതു ശത്രുവിനെ നേരിടാന്‍ തീരുമാനിക്കുന്നത്.
പ്രമുഖ നേതാക്കളായ ഫറുഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജാദ് ലോണ്‍, എം.വൈ. താരിഗാമി, മുസാഫിര്‍ ഷാ, ജി.എ. മിര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.