തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിച്ചു എന്ന് പറയുന്നതില്‍ വലിയ തെറ്റില്ല. കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ടൂറിസം മേഖലകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്‌ഥയില്‍ തന്നെയാണ്. ഉയര്‍ത്തെഴുനേപ്പുകള്‍ നടത്താന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവ കാര്യമായി ഫലം കാണുന്നില്ല. നീണ്ട നാളത്തെ അടച്ചിടലിന് ശേഷമാണ് സംസ്‌ഥാനത്തെ ടൂറിസം മേഖല സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. പക്ഷേ സഞ്ചാരികള്‍ എത്താന്‍ മടിക്കുന്നതോടെ മേഖല കടുത്ത പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്.
കോവിഡിനെ മറികടന്ന് സംസ്‌ഥാനത്ത് ടൂറിസം മേഖല വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടും ആളുകള്‍ എത്താന്‍ മടി കാണിക്കുന്നുണ്ട്. ഹോട്ടലുകളില്‍ കാര്യമായ ബുക്കിംഗുകള്‍ ഇല്ല. സംസ്‌ഥാനത്ത് ഇപ്പോഴും വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളുടെ എണ്ണം തന്നെയാണ് ഇതിന് കാരണമെന്ന് ടൂറിസം മേഖല പറയുന്നു. കഴിഞ്ഞ കുറെ മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ 12 ആം തീയതിയാണ് സംസ്‌ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളോടെ ടൂറിസം മേഖല തുറന്നത്. എന്നാല്‍ ഇതുവരെ കാര്യമായ യാതൊരു വിധ മെച്ചവും മേഖലക്ക് ഉണ്ടായിട്ടില്ല. സീസണ്‍ സമയം ആയിട്ട് പോലും സഞ്ചാരികള്‍ എത്താൻ മടിക്കുന്നത് മേഖലയെ കാര്യമായി തന്നെ ബാധിക്കുകയാണ്.
സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി തുടരുകയാണെങ്കില്‍ സഞ്ചാരികളുടെ വരവിനെ അത് കാര്യമായി തന്നെ ബാധിക്കുമെന്നതില്‍ സംശയമില്ല. നവംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന സീസണ്‍ സമയത്തും ടൂറിസം മേഖലയിലെ പ്രതിസന്ധി തുടരുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ സംസ്‌ഥാനത്തെ റിസോര്‍ട്ട് ഹോട്ടല്‍ മേഖലകള്‍. കോവിഡ് നിയന്ത്രണ ഇളവുകളില്‍ ടൂറിസം മേഖലയെയും ഉള്‍പ്പെടുത്തിയപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ അതിനെ സ്വീകരിച്ചത്. എന്നാല്‍ സഞ്ചാരികള്‍ ഇല്ലാതെ മേഖല വീണ്ടും ഉണര്‍വ് ഇല്ലാതെ തുടരുകയാണ്.
Read also : നെല്ല് സംഭരണം വൈകുന്നു; കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് ആശങ്ക ഒഴിയുന്നില്ല