തിരുവനന്തപുരം: പൊതുഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെഎസ്‌ആർടിസിയുടെ ആദ്യ എൽഎൻജി (Liquefied natural gas) ബസ് സർവീസ് നാളെ ആരംഭിക്കും. ആദ്യ സര്‍വീസ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ ഉച്ചക്ക് 12 മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും എറണാകളും മുതല്‍ കോഴിക്കോട് വരെയുമാണ് ആദ്യ എല്‍എന്‍ജി ബസ് സര്‍വീസിന് ഇറങ്ങുക.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ സി ഹരികുമാര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അധ്യക്ഷനാകും. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍എല്‍ജി ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഡി, യൂണിയന്‍ നേതാക്കളായ വി ശാന്തകുമാര്‍, ആര്‍ ശശിധരന്‍, കെഎല്‍ രാജേഷ്, സൗത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജി അനില്‍ കുമാര്‍ തുടങ്ങിയവര്‍ ആദ്യ എല്‍എന്‍ജി ബസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കും.
മൂന്ന് മാസത്തേക്ക് ട്രയൽ സർവീസുകൾ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനമായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ആണ് കെഎസ്‌ആർടിസിക്ക് രണ്ട് എയർകണ്ടീഷൻഡ് ബസുകൾ വിട്ടുനൽകിയത്. ബസിന് താൽക്കാലിക പെർമിറ്റ് എടുത്ത് മൂന്ന് മാസത്തിനുള്ളിൽ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാ പഠനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്ക് ചുവടുമാറ്റത്തിനൊരുങ്ങുന്ന സാഹചര്യം പരിഗണിച്ചാണ് കേരളത്തിൽ കെഎസ്ആര്‍ടിസിയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനം ഉപയോഗിച്ച് വാഹനമോടിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 400 ഡീസൽ പവർ ബസുകൾ എൽഎൻജിയാക്കി മാറ്റാൻ കെഎസ്‌ആർടിസി ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് 425 കിലോമീറ്ററും എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് 443 കിലോമീറ്ററുമാണ് ആദ്യത്തെ ബസുകൾ സര്‍വീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സര്‍വീസ് 11.15ന് തിരുവനന്തപുരത്ത് എത്തും. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നെടുത്ത് വൈകിട്ട് 8.15ന് എറണാകുളത്ത് അവസാനിക്കും. എറണാകുളത്ത് നിന്ന് രാവിലെ 6.30ന് ആരംഭിച്ച് 12.20 കോഴിക്കോട് എത്തുകയും ഉച്ചക്ക് 2.30 കോഴിക്കോട് നിന്ന് എടുത്ത് 8.20 എറണാകുളത്ത് അവസാനിക്കുന്നതുമാണ് സര്‍വീസ്.
മൂന്ന് മാസത്തെ പരീക്ഷണ സർവീസ് സമയത്ത് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മെക്കാനിക്കൽ സ്‌റ്റാഫിന്റെയും പ്രതികരണം കെഎസ്‌ആർടിസി ശേഖരിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഒരു മാസത്തെ ട്രയൽ റണ്ണിന് ശേഷം, കെഎസ്‌ആർടിസിയും പെട്രോനെറ്റ് എഞ്ചിനീയർമാരും മുന്നാറിലെ മലയോര പ്രദേശങ്ങളിൽ ആറ് ടൺ ഭാരം കയറ്റി എൽഎൻജി ബസുകളുടെ പരീക്ഷണ ഓട്ടം നടത്തും.
Most Read: അനധികൃത സ്വത്ത് സമ്പാദനം; കെപിസിസി അധ്യക്ഷനെതിരെ പരാതി