കൊച്ചി: 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി രാജീവ്. സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റെക്‌സ് പദ്ധതിയിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പി രാജീവിന്റെ വിശദീകരണം.
രാഷ്‌ട്രീയമായ പ്രശ്‌നങ്ങളിൽ രാഷ്‌ട്രീയമായി തന്നെ മറുപടി നൽകും. എന്നാൽ സംരഭകൻ എന്ന നിലയിൽ പറഞ്ഞ പ്രശ്‌നങ്ങൾ ആ രീതിയിൽ തന്നെ പരിശോധിക്കുമെന്നും വ്യക്‌തമാക്കിയ വ്യവസായ മന്ത്രി ഇത്തരം വിഷയങ്ങളിൽ മാദ്ധ്യമങ്ങളെ സമീപിക്കേണ്ടത് അവസാന ഘട്ടത്തിലായിരുന്നു എന്നും വിമർശിച്ചു.
കിറ്റെക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. വിഷയം പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ആത്‌മാർഥമായ ഇടപെടലാണ് വേണ്ടതെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി സ്വീകരിച്ച നിലപാടിന്റെ പ്രതികാരമായാണ് പരിശോധനകളെന്നും സാബു ജേക്കബ് ആവര്‍ത്തിച്ചു.
പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിൻമാറുന്നുവെന്നും സംസ്‌ഥാനത്ത് വ്യവസായ അനുകൂല അന്തരീക്ഷമില്ലെന്നും കിറ്റെക്‌സ് മാനേജിംഗ് ഡയറക്‌ടർ പ്രസ്‌താവന നടത്തിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
നിക്ഷേപ പദ്ധതികളില്‍ നിന്നും പിൻമാറാനുള്ള തീരുമാനത്തിൽ പുനഃപരിശോധന നടത്തില്ലെന്ന നിലപാടിലാണ് കിറ്റെക്‌സ്. സര്‍ക്കാരുമായി ധാരണാ പത്രമല്ല ഒപ്പിട്ടതെന്ന വാദവും കിറ്റെക്‌സ് തള്ളി. ആഗോള നിക്ഷേപ സംഗമത്തില്‍ മറ്റ് സംരംഭകര്‍ക്കൊപ്പമാണ് കിറ്റക്‌സും ധാരണാ പത്രത്തില്‍ ഒപ്പിട്ടതെന്നാണ് വിശദീകരണം.
Read Also: കൊടകര കുഴൽപ്പണക്കേസ്; രണ്ട് പേർ കൂടി പിടിയിൽ