കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂര്‍ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്‌ടര്‍മാരും ഏഴു സബ് ഇന്‍സ്‌പെക്‌ടര്‍മാരും അടങ്ങിയ 19 അംഗ സംഘമാണ് അന്വേഷിക്കുന്നത്. നിലവില്‍ 164 പേരാണ് അറസ്‌റ്റിലായിരിക്കുന്നത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.
ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്‌ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രാത്രിയില്‍ തോഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയും അന്വേഷണ പരിധിയില്‍ വരും. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.
തൊഴിലാളികളെകുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസര്‍ കിറ്റക്‌സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
ഇതിനിടെ അറസ്‌റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെ കുറിച്ച് ഇന്ന് കിറ്റക്‌സ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.
Read Also: രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരൻ പരോളിൽ ഇറങ്ങി