മലപ്പുറം: രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംഘം കളക്‌ടറുമായി ചർച്ച നടത്തി. വൈറസ് വ്യാപനം കൂടുതലുള്ള ജില്ലയിലെ പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും പ്രതിരോധ നടപടികൾ വേഗത്തിലാക്കാനും സംഘം നിർദ്ദേശിച്ചു.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലെ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി ആർആർടി വളണ്ടിയർമാരുടെ നേതൃത്വത്തിൽ പരിശോധനയ്‌ക്ക് വിധേയമാക്കണം. കൂടാതെ, സ്വയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലുള്ളവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടോയെന്നും പരിശോധിച്ചു ഉറപ്പ് വരുത്തണമെന്നും സംഘം നിർദ്ദേശിച്ചു.
രോഗലക്ഷണം ഉള്ളവരെയെല്ലാം പൊതു സമ്പർക്കമില്ലാതെ പ്രത്യേക നിരീക്ഷണത്തിൽ ആക്കുന്നതോടെ മാത്രമേ ജില്ലയിലെ രോഗ വ്യാപന നിരക്ക് കുറയ്‌ക്കാൻ സാധിക്കുകയുള്ളൂവെന്നും സംഘം വിലയിരുത്തി. പൊതു സ്‌ഥലങ്ങളിൽ ആളുകൾ ആരോഗ്യ ജാഗ്രതയും സാമൂഹിക അകലവും പാലിക്കുന്നുണ്ടോയെന്നും പ്രത്യേകം നിരീക്ഷിക്കണമെന്നും സംഘം നിർദ്ദേശിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ടിഎം സെൽ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ പി രവീന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്‌ടർ ഡോ.രഘു, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസിലെ നോഡൽ ഓഫിസർ ഡോ.അനുരാധ എന്നിവർ ഉൾപ്പെട്ട സംഘമാണ് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണനുമായി ചർച്ച നടത്തിയത്. ശാസ്‌ത്രീയമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ വൈറസ് വ്യാപനത്തെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളുവെന്ന് ഡോ.പി രഘു പറഞ്ഞു.
Read Also: അതിർത്തി സംഘർഷം; ഹിമന്ദക്കെതിരായ കേസ് റദ്ദാക്കിയേക്കും