തിരുവനന്തപുരം: കെടി ജലീലിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജലീലിനിപ്പോൾ പണി ഒന്നുമില്ല, അതുകൊണ്ട് എന്റെ പിറകെ നടക്കുന്നു. തനിക്കും മകനുമെതിരായ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ഗുരുതര ആരോപണമായിരുന്നു ജലീൽ ഉന്നയിച്ചത്.
മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും ജലീൽ ആരോപിച്ചിരുന്നു. എന്നാൽ, മലപ്പുറത്തെ അബ്‌ദു റഹ്‌മാൻ നഗർ സർവീസ് സഹകരണ ബാങ്കിൽ തന്റെ മകൻ ഹാഷിഖിനുള്ളത് എൻആർഇ അക്കൗണ്ട് ആണെന്നും എൻആർഐ എന്ന് ഇന്നലെ പറഞ്ഞത് തെറ്റ് പറ്റിയതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. നിയമപരമായ ഇടപാടുകളാണ് മകൻ നടത്തുന്നത്. എസ്‌ബിഐ മുഖാന്തരം അല്ലാതെ ഒരു പണമിടപാടുമില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജലീൽ തന്നെ വേട്ടയാടുകയാണ്. ഒരുകാലത്ത് അദ്ദേഹം തന്റെ പിന്നാലെയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പണിയില്ല. അതാണ് വീണ്ടും പിറകെ നടക്കുന്നത്. എന്നാൽ, തന്റെയടുത്ത് ഇപ്പോൾ വേക്കൻസി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്‌തുവെന്ന ജലീലിന്റെ വാദവും കുഞ്ഞാലിക്കുട്ടി തള്ളി. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടില്‍ ഹൈദര്‍ അലി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല, ഇക്കാര്യം ഇഡിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെയും മകൻ ഹാഷിഖിന്റെയും സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് ജലീൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ലീഗിന്റെയും അതിന്റെ കീഴിലുള്ള സ്‌ഥാപനങ്ങളുടെയും മറ ഉപയോഗിക്കുകയാണ്. ഹാഷിഖിന്റെ പണം ഉള്‍പ്പടെ 110 കോടി രൂപ മലപ്പുറം അബ്‌ദു റഹ്‌മാന്‍ നഗര്‍ സർവീസ് സഹകരണ ബാങ്കില്‍ രേഖകകളില്ലാത്തതായി ഇന്‍കം ടാക്‌സ് വകുപ്പ് കണ്ടെത്തി കണ്ടുകെട്ടിയിട്ടുണ്ടെന്നും രണ്ട് മാസത്തിനിടെ 7 കോടി രൂപയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ച് പണം പിന്‍വലിച്ചുവെന്നും കെടി ജലീല്‍ ആരോപിച്ചു.
Also Read: തിരഞ്ഞെടുപ്പിനായി ഒൻപത് ജില്ലകളിൽ ബിജെപി കള്ളപ്പണം എത്തിച്ചു; പോലീസ് കോടതിയിൽ