കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാമിലി വിസിറ്റ് വിസ ഈ വർഷം അവസാനത്തോടെ പുനരാരംഭിച്ചേക്കും. ഇത് സംബന്ധിച്ച പുതിയ വ്യവസ്‌ഥകൾ ഡിസംബറോടെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് കാലത്ത് കുടുംബ സന്ദർശക വിസ നൽകുന്നത് നിർത്തിവെച്ചിരുന്നു.
പിന്നീട് 2022 മാർച്ച് മുതൽ പുനരാരംഭിച്ചെങ്കിലും ആരോഗ്യ മേഖലയിലെ മുതിർന്ന ഉദ്യോഗസ്‌ഥരുടെ കുടുംബങ്ങൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. കുവൈത്തിൽ വിദേശികൾ വർധിക്കുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം.
അതേസമയം, പുതിയ വ്യവസ്‌ഥകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബ സന്ദർശക വിസാ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായി കുറയും. സന്ദർശക വിസക്കാർക്ക് പ്രത്യേക കാർഡും ഇൻഷൂറൻസും നിർബന്ധമാക്കുന്നതാണ് മറ്റൊരു മാറ്റം. ഫാമിലി വിസക്കുള്ള ഇൻഷൂറൻസിന് 500 ദിനാർ ആക്കുമെന്ന സൂചന (1.34 ലക്ഷം രൂപ) പ്രവാസികളുടെ ബജറ്റിനെ തകിടം മറിക്കും.
കൂടാതെ മൂന്ന് ദിനാർ (809 രൂപ) ഈടാക്കിയിരുന്ന വിസാ ഫീസും വർധിപ്പിക്കുമെന്നും സൂചനയുണ്ട്. സന്ദർശകർ നിശ്‌ചിത കാലാവധിക്ക് ശേഷം രാജ്യം വിടുമെന്ന് അപേക്ഷകൻ ഉറപ്പാക്കണം. പോയില്ലെങ്കിൽ അപേക്ഷകന് വിസ ലഭിക്കില്ല. ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ എന്നിവരാണ് കുടുംബത്തിന്റെ പരിധിയിൽ വരിക. സഹോദരങ്ങൾക്ക് ഫാമിലി വിസ അനുവദിക്കില്ല.
Most Read| ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം; വിസ്‌മയക്കുതിപ്പിൽ പ്രജ്‌ഞാനന്ദ