ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കർ എൻട്രി. അക്കാദമി അവാർഡ്‌സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
നിരവധി രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിൽ ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്‌ദുസമദ്, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത നിവിൻ പോളി ചിത്രം മൂത്തോനും ഓസ്‌കാർ നാമനിർദ്ദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ, ശിക്കാര, ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
രാജീവ് അഞ്ചൽ സംവിധാനം ചെയ്‌ത് മോഹൻലാൽ മുഖ്യവേഷത്തിൽ എത്തിയ ഗുരുവാണ് മലയാളത്തിൽ നിന്നും ആദ്യമായി ഓസ്‌കാർ എൻട്രി ലഭിച്ച ചിത്രം. അതിനുശേഷം 2011ൽ സലിം അഹമ്മദ് സംവിധാനം ചെയ്‌ത സലിം കുമാർ ചിത്രം ആദാമിന്റെ മകൻ അബുവിനും ഇന്ത്യയിൽ നിന്ന് ഓസ്‌കാർ എൻട്രി ലഭിച്ചിരുന്നു. 2021 ഏപ്രിൽ 25ന് ലോസ് ആഞ്‌ജലസിലാണ് 93ആം അക്കാദമി പുരസ്‌കാര ചടങ്ങ് നടക്കുക.
Read also: സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്