കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരായ 22 വീട്ടമ്മമാരും ചേർന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വിതരണം ചെയ്‌ത കോഴിയും കൂടും പദ്ധതിയുടെ മറവിൽ കുടുംബശ്രീ പ്രവർത്തകരുടെ രേഖകൾ കൈക്കലാക്കി 20,000 രൂപയുടെ ബാങ്ക് വായ്‌പയെടുത്ത് കബളിപ്പിച്ചു എന്നാരോപിച്ച് ആയിരുന്നു ഉപരോധം.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഈ മാസം ഒമ്പതിന് വീട്ടമ്മമാർ പഞ്ചായത്തിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് പഞ്ചായത്ത് അധികൃതർ അന്ന് പറഞ്ഞെങ്കിലും നടപടിയാവാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ വീട്ടമ്മാർ വീണ്ടും സമരവുമായി എത്തിയത്.
തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. ആദ്യം സെക്രട്ടറിയുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പ്രതിഷേധം കടുപ്പിച്ചതോടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനോ പാറക്കാലായിൽ, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രൻ, സ്‌ഥിരം സമിതിയംഗം കെടി സുബൈർ, നിർവഹണ ഉദ്യോഗസ്‌ഥരായ പഞ്ചായത്ത് വിഒ കെ സജീന്ദ്രൻ, തൊഴിലുറപ്പ് ഓവർസിയർ ശ്രീജേഷ് തേമാംകുഴി എന്നിവർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
മൂന്നു ദിവസത്തിനുള്ളിൽ പഞ്ചായത്ത് ഭരണ സമിതി ബോർഡ് മീറ്റിങ് ചേർന്ന് അന്തിമ തീരുമാനമെടുക്കും എന്ന് ഉദ്യോഗസ്‌ഥർ ഉറപ്പ് നൽകി. ഇതേതുടർന്ന് പ്രതിഷേധം താൽക്കാലികമായി പിൻവലിച്ച് സമരക്കാർ പിരിഞ്ഞു.
യുഡിഎഫ് നേതാക്കളായ ബെന്നി അരിഞ്ചേർമല, അസീസ് കുനിയൻ, ജോസ് നിലമ്പനാട്ട്, കോളിയിൽ നാസർ, അനിൽ പനമരം, വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നെത്തിയ അഞ്ചാംമൈൽ സ്വദേശിനി സൽമ മുല്ല, നീർട്ടാടി സ്വദേശിനി ടിഎ വൽസല വാസു, അഞ്ചുകുന്ന് സ്വദേശിനി സുധാ ബാലകൃഷ്‌ണൻ, മാതങ്കോട് സ്വദേശിനി പത്‌മാവതി ബാലഗോപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Also Read: തിരഞ്ഞെടുപ്പ് അടുത്തു, ലഹരി ഒഴുക്ക് കൂടുന്നു; നടപടികൾ കർശനമാക്കി അധികൃതർ