തിരുവനന്തപുരം: നായനാർ സർക്കാർ ലോകായുക്‌ത നിയമം 1996ൽ കൊണ്ടുവന്നപ്പോഴുളള കാലമല്ല ഇന്നത്തെ ഇന്ത്യയിലെന്നും നിലവിലെ ലോകായുക്‌ത നിയമം ദുരുപയോഗം ചെയ്‌ത് ഗവർണർ വഴി, കേന്ദ്രം സംസ്‌ഥാന ഭരണത്തിൽ ഇടപെടലുകൾ നടത്തുന്നത് തടയാനുമാണ് നിയമ ഭേദഗതിയെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ദേശാഭിമാനി ലേഖനത്തിൽ.
ഭരണഘടനാപരമായ വ്യവസ്‌ഥയെ ദുർബലപ്പെടുത്തുന്നതാണ് അർദ്ധ ജുഡീഷ്യൽ സ്‌ഥാപനമായ ലോകായുക്‌ത. സംസ്‌ഥാനത്ത് മന്ത്രിമാരെ നിയമിക്കുന്നതും മുന്നണി ഭൂരിപക്ഷത്തിന്റെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും ഗവർണറാണ്. ഭരണഘടനാപരമായ ഈ വ്യവസ്‌ഥയെ ദുർബലപ്പെടുത്തുന്നതാണ് നിലവിലെ ലോകായുക്‌ത നിയമമെന്നും ലേഖനത്തിൽ കോടിയേരി വിശദീകരിച്ചു.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് സംസ്‌ഥാനത്ത് ഉള്ളത്. ഗവർണർ വഴി, ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്‌ഥിരപ്പെടുത്താനോ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടൽ രാഷ്‌ട്രീയത്തിന് വാതിൽ തുറന്നു കൊടുക്കുന്നതാണ് നിലവിലെ ലോകായുക്‌ത നിയമം. ഇതിനെ പ്രതിരോധിക്കാനാണ് നിയമ ഭേദഗതി എന്ന രീതിയിലാണ് കോടിയേരിയുടെ വിശദീകരണം.
ലോകായുക്‌തയുടെ ശുപാർശ തളളാനും കൊളളാനുമുളള നിലവിലെ അവകാശത്തിൽ കേന്ദ്രസർക്കാരിന് ഗവർണർ വഴി സംസ്‌ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ ഇടപെടാനുളള ചതിക്കുഴിയുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നുണ്ട്.
നിയമസഭ സമ്മേളനം നടക്കാത്ത അവസരത്തിൽ ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാനുളള ഭരണഘടനാപരമായ അവകാശമുണ്ടെന്നും ബില്ലായി സഭയിൽ വരുമ്പോൾ പ്രതിപക്ഷത്തിന് അഭിപ്രായം പറയാമെന്നും കോടിയേരി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ ഗൗരവത്തോടെ സർക്കാർ കേൾക്കുകയും തള്ളേണ്ടവ തള്ളുകയും കൊള്ളേണ്ടവ കൊള്ളുകയും ചെയ്യുമെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പടെയുള്ളവരുടെ പ്രസ്‌താവനകൾക്ക് മറുപടിയെന്നോണം കോടിയേരി ലേഖനത്തിൽ രേഖപ്പെടുത്തി.
Most Read: ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി; മൽസ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടി