ആലപ്പുഴ: ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി ഹരിത. മൽസ്യബന്ധനത്തിനായി കടലിൽ പോകുന്ന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടിയാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിനി കെകെ ഹരിത ചരിത്രം കുറിച്ചിരിക്കുന്നത്. മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള യോഗ്യത നേടിയ രാജ്യത്തെ തന്നെ ആദ്യ വനിതയാണ് ഹരിത.
മൽസ്യബന്ധനത്തിനായി കടലിൽ പോകുന്ന നിരവധി കപ്പലുകൾ രാജ്യത്തുണ്ടെങ്കിലും അവയിലൊന്നും ഇതുവരെ ക്യാപ്റ്റൻ ദൗത്യത്തിൽ പേരിനുപോലും വനിതാ സാന്നിധ്യമില്ല. എന്നാൽ ഇനിമുതൽ സ്‌ത്രീകൾ കയറിചെല്ലാത്ത ഇടമായിരിക്കില്ല ഈ മേഖല.
സിഫ്‌നെറ്റിലാണ് ( സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ എഞ്ചിനീയറിംഗ് ട്രെയ്‌നിംഗ്, കൊച്ചി) ഹരിത പഠനം പൂർത്തിയാക്കിയത്. 2012ലാണ് കപ്പലിൽ ക്യാപ്റ്റനാകുക എന്ന സ്വപ്‌നത്തിലേക്ക് ഹരിത എത്തിയത്. അന്ന് ഹരിത ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ക്‌ളാസെടുക്കുന്നതിനിടെ അധ്യാപകൻ ഒരു ചോദ്യം ചോദിച്ചിട്ട് ‘ക്യാപ്റ്റൻ ഹരിത’ ഉത്തരം പറയൂ എന്ന് പറഞ്ഞു. അന്ന് മുഴുവൻ ഹരിതയുടെ ചിന്ത ഉടക്കിയത് ആ വിളിയിലായിരുന്നു. പേരിന്റെ കൂടെ ക്യാപ്റ്റൻ വേണമെന്ന് അന്ന് ഹരിത ഉറപ്പിച്ചു. ഒൻപത് വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം ഹരിതയുടെ മനസിൽ തെളിഞ്ഞു നിന്നു. ഒടുക്കം ഈ അഭിമാന നേട്ടം സ്വന്തമാക്കുകയും ചെയ്‌തു.
ബിഎഫ്എസ്ഇ നോട്ടിക്കൽ സയൻസ് എന്ന ബിരുദമാണ് ഹരിത നേടിയത്. ഇന്ത്യയിൽ സിഫ്‌നെറ്റിൽ മാത്രമാണ് ഈ നാല് വർഷ കോഴ്‌സ് നടത്തുന്നത്. എട്ട് മാസത്തോളം കപ്പലുകളിൽ ട്രെയ്‌നിംഗ് നടത്തും. ഇതിന് ശേഷം മെർക്കൻഡൈൽ മറൈൻ ഡിപ്പാർമെന്റ് നടത്തുന്ന പരീക്ഷ പാസാകണം.12 മാസത്തോളം ഓഫിസറായി ജോലി നോക്കിയിട്ടുണ്ട് ഹരിത. അതിന് ശേഷമാണ് സ്‌കിപ്പറിന്റെ പരീക്ഷ എഴുതുന്നത്. ഇന്ത്യൻ നേവിയിൽ ചേരാനായിരുന്നു ഹരിതയുടെ ആഗ്രഹമെങ്കിലും അത് പൂർത്തീകരിക്കാൻ സാധിച്ചില്ല.
നിലവിൽ ക്യാപ്റ്റനാകാനുള്ള പരീക്ഷകളെല്ലാം വിജയിച്ച് യോഗ്യതകളെല്ലാം സ്വന്തമാക്കിയിരിക്കുക ആണ് ഈ ആലപ്പുഴക്കാരി. ഇനി യൂണിഫോം ധരിച്ച് ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞ് തന്റെ സ്വപ്‌നം യാഥാർഥ്യമാകാനുള്ള കാത്തിരിപ്പിലാണ് ഹരിത.
Most Read: കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്