മലപ്പുറം: സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപെട്ട് മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവാവിനെ സുഹൃത്തുക്കളായ മൂന്ന് പീറ്റർ ചേർന്ന് 12 മണിക്കൂറോളം ബന്ദിയാക്കി തോക്കുകൊണ്ട് തലക്ക് അടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഭവത്തിൽ ആലപ്പുഴ വള്ളികുന്നം സ്വദേശികളായ കമ്പിളിശ്ശേരി വിഷ്‌ണു സജീവ്(33), കടുവിനാൽ മലവിള വടക്കേതിൽ എസ് സഞ്‌ജു(31), അപ്പു (30) എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി-കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നോക്കി നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്‌ഥാപനത്തിന്റെ ഉടമ കൂടിയായ സുഹൃത്തും മറ്റു കേസുകളിൽ ഉൾപ്പെട്ട പ്രതികളും കൂടി ക്രൂരമായി മർദ്ദിച്ചത്.
ജൂൺ 25ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. നേരത്തെ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിൽ നിന്ന് പിരിഞ്ഞ ശ്രീലാൽ തൊട്ടടുത്ത തന്നെ സമാന സ്വഭാവമുള്ള മറ്റൊരു സ്‌ഥാപനം തുടങ്ങാൻ ശ്രമിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ ശ്രീലാലിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടർന്ന് സ്‌ഥാപനത്തിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
താൻ ആത്‍മഹത്യ ചെയ്യുകയാണെന്ന രീതിയിൽ യുവാവിനെ കൊണ്ട് വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിന് പ്രതികൾ അയച്ചു കൊടുക്കുകയും, ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്‌തു. നൽകാനുള്ള 5 ലക്ഷം രൂപ തിരിച്ചു നൽകി എന്ന് രേഖകൾ ഉണ്ടാക്കി മുദ്രക്കടലാസുകളിലും മറ്റും നിർബന്ധിച്ച് ഒപ്പിടുവിച്ചതായും ഗൂഗിൾ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിച്ചെന്നും കാർ, മൊബൈൽ എന്നിവ തട്ടിപ്പറിച്ചെന്നും പരാതിയിൽ പറയുന്നു.
Most Read: 5 ദിവസം കൂടി കനത്ത മഴ; മൽസ്യബന്ധനത്തിന് വിലക്ക്- പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു