കണ്ണൂർ: കണ്ണൂരിൽ വിവാഹ ചട്ടം നടപ്പിലാക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. ‘ആഘോഷമാവാം; അതിരു കടക്കരുത്-നൻമയിലൂടെ നാടിനെ കാക്കാം’ എന്ന ക്യാമ്പയിനുമായാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയത്. കണ്ണൂരിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രതാ സഭകൾ സംഘടിപ്പിക്കും.
ആഘോഷ വേളകളിൽ ഗ്യാങ്ങുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം, പരസ്യ മദ്യപാനം, വിവാഹ വീടുകളിലെ മൈക്ക് ഉപയോഗിച്ചുള്ള ഗാനമേള എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ജാഗ്രതാ സഭകൾ രൂപീകരിക്കുന്നത്. പൗരപ്രമുഖർ, രാഷ്‌ട്രീയ പാർട്ടി നേതാക്കൾ, യുവജന-മഹിളാ സംഘടനകൾ, വായനശാല-കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് സമിതികൾ പ്രവർത്തിക്കുക. കൂടാതെ ഓരോ വാർഡ് അനുസരിച്ച് പത്ത് പേർ അംഗങ്ങളായ നിരീക്ഷണ സമിതിയും പ്രവർത്തിക്കും.
ആഘോഷവേളകൾ അലങ്കോലമാക്കുന്ന ലഹരി-മദ്യപാന സംഘത്തെ പ്രാദേശികമായി നിരീക്ഷിച്ച് നിയമ സംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് സമിതിയുടെ ലക്ഷ്യം. ആഘോഷ വീടുകളിലെ പരസ്യ മദ്യപാനത്തിനും, മദ്യ വിതരണത്തിനുമെതിരെ കുടുംബശ്രീയുടെ സഹായത്തോടെ സ്‌ത്രീകളെ സജ്‌ജരാക്കുമെന്നും വിവാഹ വീടുകളിൽ മൈക്ക് ഉപയോഗിക്കുന്നതിന് പോലീസിന്റെ അനുമതി വാങ്ങേണ്ടിവരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അറിയിച്ചു.
Most Read: യോഗ്യത വേണ്ട, മാസശമ്പളം ലക്ഷങ്ങൾ; പേഴ്‌സണൽ സ്‌റ്റാഫെന്ന ബമ്പർ പ്രൈസ്