ആലപ്പുഴ: കുട്ടനാട് കൈനകരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷനിടെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ കൂട്ട അവധിയെടുക്കാനാണ് ആലപ്പുഴയിലെ സർക്കാർ ഡോക്‌ടർമാരുടെ തീരുമാനം.
ഒപി ഉൾപ്പടെ ബഹിഷ്‌കരിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് എതിരെ കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അവധി ദിവസമായിരുന്ന ഞായറാഴ്‌ച അധിക ഡ്യൂട്ടിയെടുത്തും 500 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയും പ്രതിഷേധിച്ചിരുന്നു. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 22 ആരോഗ്യ പ്രവര്‍ത്തകരായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ജൂലൈ 24നായിരുന്നു സംഭവം. വാക്‌സിൻ വിതരണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറായ ഡോ.ശരത് ചന്ദ്രബോസിനാണ് മർദ്ദനമേറ്റത്. മിച്ചം വന്ന വാക്‌സിന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്‌റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും നിർദ്ദേശിച്ച പ്രകാരം വിതരണം
ചെയ്യണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
സംഭവത്തിൽ ഡോക്‌ടറുടെ പരാതിയെ തുടർന്ന് കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നു. ഇതില്‍ വിശാഖ് വിജയന്‍ അറസ്‌റ്റിലായെങ്കിലും മറ്റു രണ്ടുപേരും ഒളിവിലായതിനാല്‍ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെയാണ് ഡോക്‌ടർമാർ രംഗത്തെത്തിയിരിക്കുന്നത്.
Also Read: കൊടകര കുഴൽപ്പണ കവർച്ചാ കേസ്; അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു