ന്യൂഡെൽഹി: യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളേജുകളിൽ തുടർപഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. മെഡിക്കൽ കൗൺസിലിന്റെ നിലവിലെ ചട്ടപ്രകാരം തുടർപഠനം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
യുക്രൈൻ യുദ്ധത്തെ തുടർന്ന് മലയാളികൾ അടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് മടങ്ങിയത്തിയത്. ഇവർക്ക് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തത്തുല്യ കോഴ്‌സുകളിൽ തുടർപഠനത്തിനുള്ള സാധ്യതയാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ദേശീയ മെഡിക്കൽ കമ്മീഷന്റെ ചട്ടപ്രകാരം വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കിയവർക്ക് അവരുടെ പഠനം പൂർത്തിയായ ശേഷം 12 മാസം പ്രാക്‌ടീസ് ചെയ്യുകയും അല്ലെങ്കിൽ ഇന്റേൺഷിപ് ചെയ്യുകയും വേണം. അതിന് ശേഷം ഇന്ത്യയിൽ എത്തി ഫോറിൻ മെഡിക്കൽ ഗ്രാജ്യുവേഷൻ എക്‌സാം എഴുതിയതിന് ശേഷമാകും ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാനുള്ള യോഗ്യത ലഭിക്കുക. അതല്ലാതെ കോഴ്‌സ് പാതിവഴിയിൽ മുടങ്ങിയവർക്ക് ഇന്ത്യയിൽ തുടർപഠനം നടത്താൻ സാധിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നടപടി തടഞ്ഞിരിക്കുന്നത്.
Most Read: വിളക്ക് കൊളുത്തി പൂജ ചെയ്‌ത് മോഷണം; പത്തനാപുരം ബാങ്കിൽ നിന്ന് 42 ലക്ഷം കവർന്നു