മുംബൈ: മഹാരാഷ്‍ട്രയിൽ നവനിർമാണ് സേന നേതാവ് രാജ് താക്കറെയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തകർ. രാവിലെ അഞ്ചരയോടെ പള്ളികളിൽനിന്നും ബാങ്ക് വിളിച്ച സമയം പലഭാഗങ്ങളിലും എംഎൻഎസ് പ്രവർത്തകർ ഉച്ചഭാഷിണികളിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിച്ചു. മെയ് നാലിന് സംസ്‌ഥാനത്തെ മുഴുവൻ പള്ളികളിലെയും ഉച്ചഭാഷണി നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി കേട്ടാൽ ഇരട്ടി ശബ്‌ദത്തിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിക്കണം എന്നുമായിരുന്നു രാജ് താക്കറെയുടെ ആഹ്വാനം. എവിടെയും അക്രമസംഭവങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല.
മുംബൈ ഔറംഗബാദിൽ നടന്ന റാലിയിലായിരുന്നു താക്കറെയുടെ പ്രസംഗം. തുടർന്ന് പോലീസ് കേസെടുത്തിരുന്നു. റാലിയുടെ സംഘാടകരായ മറ്റ് മൂന്ന് പേർക്കെതിരെയും ഔറംഗബാദ് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 പ്രകാരമാണ് രാജ് താക്കറെക്കെതിരെ കേസെടുത്തത്.
‘ഈദ് മെയ് 3നാണ്. ആഘോഷങ്ങളുടെ ശോഭ കെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മെയ് നാലിന് ശേഷം ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇരട്ടി ശക്‌തിയോടെ ഹനുമാൻ ചാലിസ വായിക്കും. ഞങ്ങളുടെ മുന്നറിയിപ്പ് നിങ്ങൾ വകവെച്ചില്ലെങ്കിൽ ഞങ്ങളുടെ രീതിയിൽ കൈകാര്യം ചെയ്യും’- താക്കറെ പ്രസംഗത്തിൽ പറഞ്ഞു. ഉത്തർപ്രദേശിൽ ഉച്ചഭാഷിണി നീക്കം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മഹാരാഷ്‍ട്രയിൽ കഴിയില്ലെന്നും താക്കറെ ചോദിച്ചു. അതേസമയം, സംസ്‌ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മഹാരാഷ്‍ട്ര ഡിജിപി രജ്‌നിഷ് സേഠ് പറഞ്ഞു.
Read also: സാമുദായിക സംഘര്‍ഷം; ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു