ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഇത്. വാസ്തവത്തിൽ, 45 വർഷത്തിനുശേഷം, ഈ അതിർത്തിയിൽ നമുക്ക് സൈനിക നഷ്ടമുണ്ടായി. അതിർത്തിയിൽ ഇരുവിഭാഗവും വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണവും വളരെ കൂടുതലാണെന്നും റെഡ്ഡിഫ്.കോമിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ സമാധാനത്തിനും സ്വസ്ഥതക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കേണ്ടതുണ്ടെന്ന് പലതവണ ഇന്ത്യ ചൈനയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പലതവണ നയതന്ത്ര-സൈനിക ചർച്ചകൾ നടന്നിട്ടും മൂന്നര മാസത്തിലേറെയായി കിഴക്കൻ ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മുൻകാല അതിർത്തി സാഹചര്യങ്ങൾ നയതന്ത്രത്തിലൂടെ പരിഹരിക്കാൻ കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.
“മുൻപു നിരവധി അതിർത്തി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരർത്ഥത്തിൽ, ഓരോന്നും വ്യത്യസ്തമായിരുന്നു. ഇതും വ്യത്യസ്തമായ സാഹചര്യമാണ്. എന്നാൽ എല്ലാ അതിർത്തി പ്രശ്നങ്ങളും നയതന്ത്രത്തിലൂടെ പരിഹരിക്കപ്പെട്ടിരുന്നു,- ”വിദേശകാര്യ മന്ത്രി പറഞ്ഞു.
ജൂൺ 15ന് ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ലഡാക്കിലെ സ്ഥിതി ഇപ്പോഴും സാധാരണ നിലയിൽ ആയിട്ടില്ല.
നേരത്തെ, അതിർത്തിയിൽ സമാധാനാന്തരീക്ഷം സാധ്യമാക്കണമെന്ന് ഇന്ത്യ – ചൈന നയതന്ത്രതല ചർച്ചയിൽ ധാരണയായിട്ടും തണുപ്പൻ സമീപനം തുടരുന്ന ചൈനക്കെതിരെ ശക്തമായ താക്കീതുമായി സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ദൗർബല്യമായി കാണേണ്ടതില്ലെന്നും ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികളും ആലോചനയിലുണ്ടെന്നുമായിരുന്നു ബിപിൻ റാവത്ത് നൽകിയ മുന്നറിയിപ്പ്. എന്നാൽ സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ ഇതേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.