കോഴിക്കോട്: ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി യുവാവിന്റെ ആക്രമണം. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കരുമ്പാപ്പൊയിൽ പൂളക്കാപൊയിൽ സ്വദേശി സനൽകുമാർ കുടയിൽ ഒളിപ്പിച്ച കൊടുവാളുമായി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് ഇയാൾ ഫ്രണ്ട് ഓഫീസും, ജനസേവന കേന്ദ്രവും അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ പഞ്ചായത്തിലെ ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
പഞ്ചായത്ത് ഓഫിസ് ജീവനക്കാരി ഷൈമലത (45), ജനസേവന കേന്ദ്രം താൽക്കാലിക ജീവനക്കാരായ കൃഷ്‌ണപുരം പ്രസന്ന(50), വാണിക്കണ്ടി അശ്വതി(22) എന്നിവർക്കാണ് പരിക്കേറ്റത്. ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സനൽ കുമാറിനെ(45) നാട്ടുകാർ ചേർന്ന് പിടികൂടി ബാലുശ്ശേരി പോലീസിന് കൈമാറി.
ഇയാൾ കുടയിൽ ഒളിപ്പിച്ചു വെച്ച കൊടുവാളുമായി ഓഫിസിൽ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഫ്രണ്ട് ഓഫിസിന്റെയും ജനസേവന കേന്ദ്രത്തിന്റെയും ചില്ല് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് കൊടുവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്‌തു. ഇതോടെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിൽ എത്തിയവരും അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടുകയാണ് ചെയ്‌തത്.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി ബാലുശ്ശേരി പോലീസ് അറിയിച്ചു. ജീവനക്കാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തതിന് ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടിപി ദാമോദരൻ ആവശ്യപ്പെട്ടു.
Read Also: ദേവികുളം എംഎൽഎയുടെ വിജയം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി