ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ പര്യടനം ഇന്നവസാനിക്കും. ജർമനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ സന്ദർശനം കഴിഞ്ഞതോടെ ഇന്ന് അദ്ദേഹം ഫ്രാൻസിൽ എത്തും. തുടർന്ന് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഫ്രാന്‍സിന് എങ്ങനെ തുടരാനാകുമെന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ ചര്‍ച്ചയുണ്ടാകും. കൂടാതെ സാങ്കേതികവിദ്യ, ബഹിരാകാശം, ഊര്‍ജം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും, ഇന്‍ഡോ-പസഫിക്ക് മേഖലകളിലെ വെല്ലുവിളികളെ ഐക്യത്തോടെ നേരിടുന്നതും ചർച്ചയിൽ പ്രധാന വിഷയമാകും. ഒപ്പം തന്നെ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.
അതേസമയം ഇന്നലെ ഡെൻമാർക്ക് സന്ദർശനത്തിനിടയിലും യുക്രൈൻ വിഷയം ചർച്ച ചെയ്‌തതായി പ്രധാനമന്ത്രി വ്യക്‌തമാക്കി. പ്രശ്‌നം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കൂടിക്കാഴ്‌ചയില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രഡറിക് അഭ്യർഥിച്ചു. കൂടാതെ ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണം ഉറപ്പിക്കാൻ കൂടിക്കാഴ്‌ചയിലൂടെ സാധിച്ചെന്നും മോദി വ്യക്‌തമാക്കി.
Read also: പേരറിവാളന്റെ മോചനം; ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ