മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറലും ചീഫ് വിജിലന്‍സ് ഓഫീസറുമായ ഗ്യാനേശ്വര്‍ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സമീര്‍ വാങ്കഡെയും പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്‌ഥൻ കെപി ഗോസാവിയും ഗൂഢാലോചന നടത്തുന്നതായും പണം കൈമാറുന്നതായും കണ്ടുവെന്ന് ആരോപിച്ച് കേസിലെ സാക്ഷിയും കെപി ഗോസാവിയുടെ അംഗരക്ഷകരിൽ ഒരാളുമായ പ്രഭാകര്‍ സെയ്ല്‍ എന്നയാള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 25 കോടി രൂപയുടെ കൈക്കൂലി ആരോപണമാണ് ഇയാൾ ഉന്നയിച്ചത്.
പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട് മുംബൈയിലെ എന്‍സിബി ഉദ്യോഗസ്‌ഥര്‍ ഡയറക്‌ടര്‍ ജനറലിന് കൈമാറിയിരുന്നു. പിന്നാലെയാണ് സമീര്‍ വാങ്കഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെപി ഗോസാവിയും അന്വേഷണ ഉദ്യോഗസ്‌ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെക്ക് ലഭിച്ചുവെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങൾ നിഷേധിച്ച സമീർ വാങ്കഡെ അന്വേഷണത്തില്‍ തടസങ്ങള്‍ ഉണ്ടെന്നും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഏത് അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തയ്യാറാണെന്നും ഇപ്പോഴുള്ള ഈ ആരോപണം എന്റെ വ്യക്‌തി ജീവിതത്തെ ഉന്നം വെച്ചുകൊണ്ടുള്ളതും ജോലി തടയാനും ആണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു.
Read also: തൃണമൂൽ പ്രവർത്തകർ അവസരവാദികൾ; ബംഗാൾ ബിജെപി നേതാവ്