തിരുവനന്തപുരം: കേരളത്തിലെ എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ലൗ ജിഹാദ്, ക്ഷേമ പെൻഷൻ മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ എന്നിവകളാണ് പ്രധാനമായും പത്രികയിലെ വാഗ്‌ദാനങ്ങൾ.
പത്രികയിലെ വാഗ്‌ദാനങ്ങൾ
- അധികാരത്തിലേറിയാൽ ശബരിമലയിൽ നിയമ നിർമ്മാണം നടത്തും.
- ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകും.
- എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും.
- ലൗ ജിഹാദിനെതിരെ നിയമ നിർമാണം നടത്തും.
- ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം ആറു പാചക വാതക സിലിണ്ടർ സൗജന്യമായി നൽകും.
- മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം.
- സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും.
- സ്വതന്ത്രവും ഭക്‌തജന നിയന്ത്രിതവും കക്ഷി രാഷ്‌ട്രീയ വിമുക്‌തവുമായ ക്ഷേത്ര ഭരണവ്യവസ്‌ഥ കൊണ്ടുവരും.
- കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കും.
- കേരളം ഭീകരവാദ വിമുക്‌തമാക്കും.
- ഭൂരഹിതരായ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി നൽകും.
- പട്ടിണി രഹിത കേരളം പ്രാവർത്തികമാക്കും.
- ബിപിഎൽ വിഭാഗത്തിലുള്ള കിടപ്പു രോഗികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം നൽകും.
- ഹൈസ്‌കൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്പ്ടോപ്പ് നൽകും.
- മുതൽ മുടക്കുന്നവർക്ക് ന്യായമായ ലാഭം ഉറപ്പാക്കും.
- പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കും.
പ്രകടപ പത്രിക പുറത്തിറക്കുന്നതിനിടെ സംസ്‌ഥാന സർക്കാരിനെയും കോൺഗ്രസിനെയും പ്രകാശ് ജാവദേക്കർ വിമർശിച്ചു. സിപിഎമ്മിനു വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ടുചെയ്യുന്നത് പോലെയാണ്. കോൺഗ്രസിന് വോട്ടുചെയ്യുന്നത് സിപിഎമ്മിനു വോട്ട് ചെയ്യുന്നത് പോലെയുമാണ്.
സിപിഎം നടത്തുന്ന രാഷ്‌ട്രീയ അതിക്രമങ്ങൾ ബംഗാളിൽ കാണുന്നതുപോലെ മോശമായ രാഷ്‌ട്രീയ അതിക്രമമാണ്. ഈ രണ്ട് സംസ്‌ഥാനങ്ങളിലും കമ്മ്യൂണിസ്‌റ്റ് ആധിപത്യമാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഹൈജാക്ക് ചെയ്യരുത്. ആരാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത് ജനങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.
Also Read: കന്യാസ്‍ത്രീകളെ ആക്രമിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും; ഉറപ്പ് നൽകി അമിത് ഷാ