തിരുവനന്തപുരം: സംസ്‌ഥാനത്ത് കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കണ്ടെയ്‌ൻമെന്റ് സോണിലുൾപ്പെട്ട പഞ്ചായത്തുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയത്. ഇവിടങ്ങളിൽ സ്‌കൂളുകൾ, അങ്കണവാടികൾ, സർക്കാർ-അർധ സർക്കാർ- പൊതുമേഖലാ ബാങ്കുകൾ ഉൾപ്പടെയുള്ള സ്‌ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ തുറന്ന് പ്രവർത്തിക്കില്ല.
മുഴുവൻ സ്‌കൂളിലെയും വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഭക്ഷ്യവസ്‌തുക്കളും ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ എന്നിവ മാത്രമേ അനുവദിക്കൂ. പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുമണിവരെ മാത്രമാണ്. എന്നാൽ, മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
തദ്ദേശ സ്വയംഭരണ സ്‌ഥാപനവും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. കണ്ടെയ്‌ൻമെന്റ് സോണായ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്. ഈ വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. ദേശീയ, സംസ്‌ഥാന ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും ഈ വാർഡുകളിൽ എവിടെയും നിർത്തരുത്.
ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്‌പോർട് ഓഫീസറും, ജില്ലാ ട്രാൻസ്‌പോർട് ഓഫീസറും, ജില്ലാ ട്രാൻസ്‌പോർട് ഓഫീസറും നൽകേണ്ടതാണ്. ഈ പ്രദേശങ്ങളിലുള്ളവർ സാമൂഹിക അകലം പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ, എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും കളക്‌ടർ നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയത്.
ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14, തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളാണ് കണ്ടെയ്‌ൻമെൻറ് സോണിലുള്ളത്. കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| രാമക്ഷേത്രം ഉൽഘാടനത്തിന് പിന്നാലെ ‘ഗോധ്ര’പോലെ സംഭവിച്ചേക്കാം; ഉദ്ധവ് താക്കറെ