ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും വാഗ്‌ദാനം ചെയ്‌ത് കേന്ദ്രസർക്കാർ. ഇക്കാര്യം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയെയും ഫോണിൽ ബന്ധപ്പെട്ടു. കൂടാതെ, സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മഹാബലിപുരത്തിനും കാരക്കലിനുമിടയിൽ നിവാർ നാളെ വൈകിട്ട് തീരം തൊടും. ഇതിനെ തുടർന്ന് പുതുച്ചേരിയിൽ ഇന്ന് രാത്രി മുതൽ 26 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലും നാളെ പൊതു അവധിയാണ്. ചെന്നൈ തുറമുഖം ഇന്ന് വൈകിട്ട് അടക്കും. തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകൾ ആഴക്കടലിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ചെന്നൈയിലും മറ്റ് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും ശക്‌തമായ കാറ്റും വീശുന്നുണ്ട്. നിവാര്‍ തീരം തൊടുമ്പോള്‍ മണിക്കൂറില്‍ 120 മുതല്‍ 145 വരെ കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, വിഴുപുരം, കാഞ്ചീപുരം, കടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, രാമനാഥപുരം എന്നീ ജില്ലകളിലും പുതുച്ചേരിയിലും നിവാർ നാശം വിതച്ചേക്കാം.
സംസ്‌ഥാനങ്ങളിൽ കനത്ത സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കടലൂരില്‍ ആറും പുതുച്ചേരിയില്‍ രണ്ടും ദേശീയ ദുരന്ത നിവാരണ സേനാംഗ സംഘംക്യാംപ് ചെയ്യുന്നു. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. 24 ട്രെയിന്‍ സര്‍വ്വീസുകളും ഏഴ് ജില്ലകളിലെ ബസ് സര്‍വീസുകളും പൂര്‍ണമായി റദ്ദ് ചെയ്‌തു. ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും അത്യാവശ്യത്തിന് മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.