മുംബൈ: നിലവിലെ റിപ്പോ, റിവേഴ്‌സ് റിപ്പോ പലിശ നിരക്കുകള്‍ തുടരാന്‍ ധനനയ സമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്. ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വര്‍ഷം വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായിരിക്കും എന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു.
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ഈ വര്‍ഷം 5.3 ശതമാനത്തിനുള്ളിൽ ആയിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണർ വ്യക്‌തമാക്കി. സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ തെറ്റിയില്ല. തുടർച്ചയായ ഒൻപതാം തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല.
റിപ്പോ, റിവോഴ്‌സ് റിപ്പോ നിരക്കുകൾ ഇപ്പോഴത്തെ 4, 3.35 ശതമാനം എന്നിങ്ങനെത്തന്നെ തുടരും. വിലക്കയറ്റ ഭീഷണിയും കോവിഡ് ഭീതിയുമെല്ലാം ഇപ്പോഴത്തെ റിസർവ് ബാങ്ക് തീരുമാനത്തിനു കാരണമായി. സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണമായും സജീവമാകാത്തത്, നിരക്കുകൾ ഉയർത്തുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു.
അടുത്ത വർഷം രണ്ടാമത്തെയും നാലാമത്തെയും പാദവാർഷികങ്ങളിലും റിപ്പോ നിരക്ക് കൂട്ടിയേക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇത് സംഭവിക്കുകയാണെങ്കിൽ 2022 സാമ്പത്തിക വർഷം അവസാന പാദമെത്തുമ്പോൾ റിപ്പോ നിരക്ക് 4.50 ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും ഇതേ നിലയിൽ വർധനയുണ്ടാകാം. ഇതോടെ അടുത്തവർഷം മധ്യത്തോടെ വായ്‌പാ, നിക്ഷേപ പലിശകൾ വർധിക്കുമെന്നും നിഗമനമുണ്ട്.
Must Read: ഒമൈക്രോൺ; വാക്‌സിനുകള്‍ ഫലപ്രദം, ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന