ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാമിൽ റെഡ് അലര്‍ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. നിലവിൽ വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള അനുമതി എടുത്തിട്ടുണ്ട്. സെക്കന്റില്‍ 100 ക്യുമിക്‌സ് ജലം ഒഴുക്കിവിടാനുള്ള അനുമതിയാണ് വാങ്ങിയിട്ടുള്ളത്. ഇന്നലെ മുതല്‍ തന്നെ ജാഗ്രത നിര്‍ദ്ദേശം കൊടുത്തിരുന്നു. ഇന്നും ജാഗ്രതാ നിർദ്ദേശം തുടരുകയാണ്; മന്ത്രി പറഞ്ഞു.
2398.46 ആണ് നിലവിലെ ജലനിരപ്പ്. ഇന്ന് രാവിലെ നാല് മണി മുതല്‍ എട്ട് മണി വരെയുള്ള സമയത്ത് ഇതില്‍ വ്യത്യാസം വന്നിട്ടില്ല. റെഡ് അലര്‍ട് പ്രഖ്യാപിക്കണമെങ്കില്‍ 2399.03 അടിയാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുകയും വെള്ളം സ്വാഭാവികമായും അവിടെ നിന്ന് ഒഴുക്കിവിടാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്‌താല്‍ ഇടുക്കിയിലെ വെള്ളവും നമ്മള്‍ ഒഴിവാക്കും. എന്നാൽ ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ല; മന്ത്രി ചൂണ്ടിക്കാണിച്ചു.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കുമെന്നായിരുന്നു അറിയിച്ചത്.
എന്നാൽ മഴ കുറഞ്ഞതോടെ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിക്കുകയായിരുന്നു. നിലവില്‍ 2398.46 അടിയാണ് ഡാമിലെ ജലനിരപ്പ്. റൂള്‍വ് കര്‍വ് പ്രകാരം ജലനിരപ്പ് 2390.03 അടിയിൽ എത്തുമ്പോഴാണ് റെഡ് അലര്‍ട് പ്രഖ്യാപിക്കുക.
Read Also: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്‌തർക്കും ദർശനം ഉറപ്പാക്കും; ദേവസ്വം പ്രസിഡണ്ട്