തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നെത്തി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 9 വീതം സ്‌ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘത്തെ അസം പോലീസ് എത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. ലോക്ക്ഡൗൺ സമയത്ത് കെട്ടിട നിർമാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് യുവതികളെ കേരളത്തിൽ എത്തിച്ചത്.
തമ്പാനൂരിലെയും, മെഡിക്കൽ കോളേജിനടുത്തെയും ഹോട്ടലുകളിൽ നിന്നാണ് സംഘം പിടിയിലായത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നും സ്‌ത്രീകളെ എത്തിച്ച് പെൺവാണിഭം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ ഇരുവരുടെയും പേരിൽ അസം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. തുടർന്ന് ഇവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്താണെന്ന് പോലീസ് കണ്ടെത്തിയത്.
വെള്ളിയാഴ്‌ച കേരളത്തിലെത്തിയ അസം പോലീസ് സംഘം ഷാഡോ പോലീസുമായി ചേർന്ന് റെയ്‌ഡ് നടത്തുകയായിരുന്നു. റെയ്‌ഡിൽ ഇതര സംസ്‌ഥാന തൊഴിലാളികളായ രണ്ട് പേരും അറസ്‌റ്റിലായിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അസമിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
Read also : കെഎം ഷാജിയുടെ സ്വത്തുവിവരങ്ങൾ തേടി വിജിലൻസ് കർണാടകയിലേക്ക്