ന്യൂഡെൽഹി: രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കർഷകർക്ക് മാത്രമേ കഴിയൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്. രാജ്യത്ത് കർഷക സമരം ശക്‌തമായി തുടരവെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്‌താവന.
‘ഞാൻ ഒരു കർഷകനാണ്, അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കർഷകർക്ക് മാത്രമേ കഴിയൂ. നമ്മുടെ കർഷകരുടെ ശാക്‌തീകരണത്തിലും സ്വാശ്രയത്വത്തിലുമാണ് രാജ്യത്തിന്റെ അഭിവൃദ്ധി,’ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭോപ്പാലിൽ നടന്ന ഒരു പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവരും സന്നിഹിതരായി.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ചിലർ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്‌ടിച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. കർഷകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം കർഷകരുടെ അഭിവൃദ്ധിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
മാത്രവുമല്ല 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ൽ പറഞ്ഞിരുന്നതായും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
കർഷകർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എംഎസ്‌പി എപ്പോഴും നിലനിൽക്കുമെന്നും മണ്ഡി സമ്പ്രദായം നിലനിർത്തുമെന്നും പ്രധാനമന്ത്രിയും കൃഷിമന്ത്രിയും പാർലമെന്റിൽ വ്യക്‌തമാക്കിയതാണ് എന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങളിൽ ഇനിയും ചർച്ചക്ക് സർക്കാർ തയ്യാറാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ആവശ്യമെങ്കിൽ അവ ഭേദഗതി ചെയ്യുമെന്നും വ്യക്‌തമാക്കി.
Read Also: തിരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് മമത ജയ് ശ്രീറാം വിളിച്ചിരിക്കും; അമിത് ഷാ