ഒറ്റപ്പാലം : പോക്‌സോ കേസില്‍ 11 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി ചരിത്രം സൃഷ്‌ടിച്ച് ഒറ്റപ്പാലം പോലീസ്. രണ്ട് വര്‍ഷങ്ങൾക്ക് മുന്നേ 18 വയസ് തികയുന്നതിന് മുന്‍പ് അമ്പലപ്പാറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെതിരെ 11 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 12 ആം തീയതിയാണ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ശേഷം 20 ആം തീയതിയോടെ കരട് കുറ്റപത്രം തയ്യാറാക്കി ഡിഐജിക്ക് സമര്‍പ്പിച്ചു. ഡിഐജി അംഗീകരിച്ച കുറ്റപത്രത്തെ ഇന്നലെയോടെ ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചതായും 27 ആം തീയതിയോടെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കിള്‍ ഇൻസ്‌പെക്‌ടർ എം സുജിത്ത് അറിയിച്ചു.
പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 60 ദിവസമാണ്. കേരളത്തില്‍ ഇത്രയും ചുരുങ്ങിയ കാലയളവില്‍ കുറ്റപത്രം സമര്‍പ്പിച്ച ആദ്യ പോക്‌സോ കേസ് ഇതാണെന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്‍പി എന്‍ മുരളീധരന്‍ വ്യക്‌തമാക്കി. രണ്ട് വർഷം മുന്‍പ് നടന്ന പീഡനം ഇപ്പോഴാണ് രക്ഷിതാക്കള്‍ അറിയുന്നത്. ഇതോടെയാണ് ഇവര്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ അറസ്‌റ്റിലായ യുവാവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ചെറുമുണ്ടശ്ശേരി ഉപ്പാമൂച്ചിക്കല്‍ സ്വദേശി സനിത്ത് (30) ആണ് അറസ്‌റ്റിലായത്. പോക്‌സോ കേസില്‍ പാലക്കാട് ജില്ലയിലെ നാട്ടുകല്‍ പോലീസ് 13 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചത് വാര്‍ത്തായതിന് പിന്നാലെയാണ് ഇപ്പോള്‍ ഒറ്റപ്പാലം പോലീസ് 11 ദിവസത്തിനകം സമര്‍പ്പിച്ച കുറ്റപത്രവും വാര്‍ത്തയാകുന്നത്.
Malabar news : സ്‌ഥലമെടുപ്പ് നീളുന്നു; പുനരധിവാസ പ്രതിസന്ധിയിൽ ആദിവാസി വിഭാഗം