ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിശ്വസ്‌ത സ്രോതസിൽ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ സ്വയം ചികിൽസ പാടില്ലെന്ന് വ്യക്‌തമാക്കി നീതി ആയോഗ്. കൂടാതെ കോവിഡ് ചികിൽസാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ മരുന്നുകൾ ആണെങ്കിലും അമിതമായ ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും നീതി ആയോഗ് അംഗം വികെ പോൾ കൂട്ടിച്ചേർത്തു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ മുഖാവരണം ധരിക്കുക, തുടർച്ചയായ പനിയുണ്ടെങ്കിൽ പാരസിറ്റമോൾ കഴിക്കുക, ചുമയ്‌ക്ക് സിറപ്പ്, കൃത്യമായ ഇടവേളകളിൽ ആഹാരം, വെള്ളം, വിശ്രമം തുടങ്ങിയ കാര്യങ്ങളാണ് രോഗ പ്രതിരോധത്തിനായി സ്വീകരിക്കേണ്ടത്.
അതേസമയം തന്നെ കോവിഡ് വാക്‌സിനുകൾ പ്രതിരോധ കുത്തിവെപ്പുകൾ ആണെന്നും, വാക്‌സിൻ എടുത്താലും കോവിഡ് ബാധിച്ചാലും രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും നീതി ആയോഗ് വ്യക്‌തമാക്കി. എന്നാൽ വാക്‌സിൻ എടുക്കുന്നത് കൊണ്ടുള്ള വലിയ ഗുണം രോഗം വന്നാലും അത് തീവ്രമാകില്ല എന്നതാണ്. രോഗത്തെ അകറ്റാനുള്ള ഏറ്റവും മികച്ച മാർഗം മുഖാവരണം ധരിക്കുകയാണെന്നും നീതി ആയോഗ് അംഗം വികെ പോൾ കൂട്ടിച്ചേർത്തു.
Read also: തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്‌റ്റഡിയിൽ