ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നതിൽ ആശങ്ക. അപകടം നടന്നു അഞ്ചു ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്നാണ് ആശങ്ക.
തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നതിനാൽ തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും വർധിക്കാൻ തുടങ്ങിയതായാണ് വിവരം. അഞ്ചു ദിവസമായി ചെറിയ സ്‌ഥലത്ത് ഞെരുങ്ങി കഴിയേണ്ടി വന്നത് തൊഴിലാളികൾക്ക് മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ സാരമായി ബാധിച്ചു.
ഓക്‌സിജന്റെയും കാർബൺ ഡൈ ഓക്‌സിജന്റെയും അളവ് ആരോഗ്യത്തെ സാരമായി ബാധിച്ചു തുടങ്ങി. താപനിലയിലെ വ്യതിയാനം മൂലം ബോധംകെട്ടു വീഴാനുള്ള സാഹചര്യവും തളർച്ചയും ഏറുകയാണ്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ തൊഴിലാളികളുടെ ജീവൻ തീർത്തും അപകടത്തിലാകുമെന്നും ആശങ്കയുണ്ട്. അതിനിടെ, തലകറക്കവും തലവേദനയും അനുഭവപ്പെട്ട രണ്ടു തൊഴിലാളികൾക്ക് മരുന്നെത്തിച്ചു.
ഡെൽഹിയിൽ നിന്നെത്തിച്ച യുഎസ് നിർമിത ഡ്രിലിങ് മെഷീൻ ഉപയോഗിച്ച് തുരങ്കത്തിലെ അവശിഷ്‌ടങ്ങൾ നീക്കാനുള്ള ശ്രമം തുടരുകയാണ്. എല്ലാവരെയും പുറത്തെത്തിക്കുമ്പോൾ അടിയന്തിര ആവശ്യങ്ങൾക്കായി തുരങ്കത്തിന് സമീപം ആറു കിടക്കകളുള്ള താൽക്കാലിക ആശുപത്രി സജ്‌ജമാണ്. തുരങ്കത്തിനുള്ളിലേക്ക് ഭക്ഷണവും വെള്ളവും പൈപ്പ് വഴിയെത്തിക്കുന്നുണ്ട്.
ഇപ്പോഴത്തെ ദൗത്യം പരാജയപ്പെട്ടാൽ നടപ്പിലാക്കാൻ ബദൽ പ്ളാനും തയ്യാറാണ്. ഓസ്‌ട്രിയ, നോർവേ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധരുടെ മാർഗനിർദ്ദേശം ലഭിക്കുന്നദ്. കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജന. വികെ സിങ്ങും സ്‌ഥലത്തുണ്ട്. ബ്രഹ്‌മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്‌ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്‌ച തകർന്നത്. ചാർധാം റോഡിന്റെ ഭാഗമാണ് ഈ തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രമായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
Most Read| മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് തുടങ്ങി