ന്യൂഡെൽഹി: ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള ആദ്യ വിമാനത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്‌ഥാൻ നിഷേധിച്ചു. പാകിസ്‌ഥാന്റെ നടപടി ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടിയായി. പാക് വ്യോമപാത ഒഴിവാക്കി പറക്കുകയാണെങ്കിൽ ഉദയ്‌പൂർ, അഹമ്മദാബാദ്, ഒമാൻ വഴി ഷാർജയിലേക്ക് പറക്കേണ്ടി വരും. ഒരു മണിക്കൂർ അധിക യാത്ര വരുന്നതിനാൽ ഇതിന് ചിലവേറും.
കഴിഞ്ഞ ആഴ്‌ചയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യ ശ്രീനഗർ-ഷാർജ വിമാന സർവീസ് ഫ്ളാഗ് ഓഫ് ചെയ്‌തത്. 11 വർഷത്തിന് ശേഷമാണ് ശ്രീനഗറിൽ നിന്നുള്ള അന്തരാഷ്‌ട്ര വിമാന സർവീസ് പുനരുജ്‌ജീവിപ്പിച്ചത്. 2009ൽ ശ്രീനഗറിൽ നിന്ന് ദുബായിലേക്ക് എയർഇന്ത്യ എക്സ്പ്രസ് ആദ്യ അന്താരാഷ്‌ട്ര സർവീസ് നടത്തിയത്. പിന്നീടത് നിർത്തലാക്കപ്പെട്ടു.
അതേസമയം, പാകിസ്‌ഥാന്റെ നടപടി ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള പ്രതികരിച്ചു. 2009-10 കാലത്ത് ശ്രീനഗർ-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസിനോടും പാകിസ്‌ഥാൻ ഇതേ രീതിയിലാണ് പെരുമാറിയതെന്നും ഒമർ അബ്‌ദുള്ള കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യക വിവിഐപി വിമാനത്തിന് വ്യോമപാത ഉപയോഗിക്കാൻ പാകിസ്‌ഥാൻ അനുമതി നൽകിയിരുന്നു. അടുത്തിടെ ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് പോയതും തിരിച്ചെത്തിയതും പാക് വ്യോമപാത വഴിയായിരുന്നു.
Read Also: കോവിഡിനെതിരായ പോരാട്ടം തുടരണം; പ്രധാനമന്ത്രി